തിരുവനന്തപുരം: രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് സംസ്ഥാനത്ത് എൻഐഎ നടത്തുന്ന വ്യാപക പരിശോധനയ്ക്കെതിരെ പോപ്പുലർ ഫ്രണ്ട്. പരിശോധന ഭരണകൂട ഭീകരതയാണെന്നാണ് പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൾ സത്താർ പറയുന്നത്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നടന്ന പരിശോധനകളുടെ ഭാഗമായാണ് എൻഐഎ കേരളത്തിലും എത്തിയത്.
സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ, ഇഡി എന്നീ കേന്ദ്ര ഏജൻസികൾ അർദ്ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണ്. ദേശീയ സംസ്ഥാന പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാന കമ്മിറ്റി ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും സത്താർ പ്രതികരിച്ചു.
ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണം സമാഹരിക്കൽ, ആയുധ പരിശീലനം നൽകൽ, വർഗ്ഗീയ സംഘർഷത്തിന് ശ്രമം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളാണ് രാജ്യത്ത് ഒട്ടാകെ പോപ്പുലർഫ്രണ്ട് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾക്കായി കഴിഞ്ഞ ദിവസം തെലങ്കാനയിലും, ആന്ധ്രാപ്രദേശിലും എൻഐഎ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലെ പോപ്പുലർഫ്രണ്ട് കേന്ദ്രങ്ങളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തുന്നത്. പരിശോധനയിൽ നിർണായക വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. നിരവധി നേതാക്കളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Comments