പാകിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐ ഏജന്റായി ജോലി ചെയ്തിരുന്നയാളെ വെടിവച്ച് കൊലപ്പെടുത്തി. മുഹമ്മദ് ദർജി എന്ന ലാൽ മുഹമ്മദ് (55) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം നേപ്പാളിലെ കാഠ്മണ്ഡു വിമാനത്താവളത്തിന് പുറത്ത് വച്ചായിരുന്നു സംഭവം. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
അജ്ഞാതരായ അക്രമികൾ ലാൽ മുഹമ്മദിനെ വെടിവച്ച് വീഴ്‌ത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വീട്ടിൽ നിന്ന് കാറിലേക്ക് കയറുന്നതിന് മുൻപായിട്ടായിരുന്നു ആക്രമണം. രണ്ട് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. വെടിയുതിർത്ത ശബ്ദം കേട്ട് ഇയാളുടെ മകൻ രക്ഷിക്കാനായി ഓടി വരുന്നതും ദൃശ്യങ്ങളിൽ കാണാം. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ത്യയിലേക്ക് കള്ളനോട്ടുകൾ എത്തിക്കുന്ന ജോലിയാണ് ഇയാൾ പ്രധാനമായും ചെയ്തിരുന്നതെന്നാണ് വിവരം. പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും കള്ളനോട്ടുകൾ ആദ്യം നേപ്പാളിൽ എത്തിക്കും. അവിടെ നിന്ന് ഇന്ത്യയിലെത്തിച്ച് വിവിധ ഇടങ്ങളിൽ വിതരണം ചെയ്യും. ഐഎസ്‌ഐയുടെ നിർദ്ദേശപ്രകാരമാണ് ഇയാൾ രാജ്യത്തേക്ക് കള്ളനോട്ടുകൾ എത്തിച്ചിരുന്നത്.
ദാവൂദ് ഇബ്രാഹിമിന്റെ ഡി-ഗ്യാങ്ങുമായും ഇയാൾക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരിക്കുന്നത്. നിരവധി ഐഎസ്‌ഐ ഏജന്റുമാർക്ക് ഇയാൾ ഒളിത്താവളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കി നൽകുകയും ചെയ്തിരുന്നു.
Comments