തിരുവനന്തപുരം: എകെജി സെന്ററിൽ പടക്കമെറിഞ്ഞ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് വി ജിതിൻ അറസ്റ്റിലായ സംഭവത്തിൽ വിചിത്ര പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ജിതിനെ പോലീസ് ചോക്‌ളേറ്റ് കൊടുത്തു മയക്കിയെന്ന് അദ്ദേഹം ആരോപിച്ചു.
ജിതിൻ നിരപരാധിയാണ്.ബോംബെറിഞ്ഞുവെന്നത് ശുദ്ധ നുണയാണ്. ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ ചോക്‌ളേറ്റിൽ മായം കലർത്തി മയക്കുന്നു.എസ് പിയുടെ മുന്നിലിരുത്തി ജിതിന് ചോക്ലേറ്റ് നൽകി അവന്റെ ബോധമനസ്സിനെ മയക്കി. അവൻ വായിൽ തോന്നിയതെന്തോ പറയുകയാണ്. തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. ജിതിനെ വിട്ടയച്ചില്ലെങ്കിൽ നാളെ മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പടക്കമെറിയേണ്ട കാര്യം കോൺഗ്രസിനില്ല. പോലീസിന്റെ നടപടി കോൺഗ്രസ് നോക്കിയിരിക്കുമെന്ന് പിണറായി വിജയനോ സർക്കാരോ കരുതരുത്. എകെജി സെന്ററല്ല, അതിനപ്പുറത്തെ സെന്റർ വന്നാലും ഞങ്ങൾക്ക് പ്രശ്നമില്ലെന്ന് സുധാകരൻ കൂട്ടിച്ചേർത്തു.
പടക്കമേറ് കേസുമായി ഏറെ നാളായി ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു. ജിതിൻ. അറസ്റ്റിലായതിന് പിന്നാലെ പ്രതി കുറ്റം പറഞ്ഞിരുന്നു. ജിതിന്റെ കാറും,ടീ ഷർട്ടും ഷൂസും മൊബൈൽ ഫോൺ കോളുകളും തെളിവായി അന്വേഷണസംഘം ചൂണ്ടിക്കാട്ടി. ജിതിനാണ് സ്ഫോടക വസ്തു എറിഞ്ഞതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. സ്‌കൂട്ടറിലെത്തി സ്‌ഫോടക വസ്തു എറിഞ്ഞ് ഗൗരീശപട്ടത്തെത്തിയ ജിതിൻ കാറിൽ കയറിയാണ് രക്ഷപ്പെട്ടതെന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചിരുന്നു.
Comments