തിരുവനന്തപുരം: ഇന്ന് നടക്കുന്ന ഹർത്താലിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപക ആക്രമണം നടക്കുന്ന സാഹചര്യത്തിൽ തങ്ങളെ ഉപദ്രവിക്കരുതെന്ന അഭ്യർത്ഥനയുമായി കെഎസ്ആർടിസി. ഇന്ന് 51ഓളം ബസുകളാണ് പോപ്പുലർ ഫ്രണ്ട് ഭീകരർ തകർത്തത്. 11 ജീവനക്കാർക്ക് പരിക്കേറ്റു. മുപ്പത് ലക്ഷത്തിലധികം രൂപയുടെ നഷ്ടം കെഎസ്ആർടിസിക്ക് സംഭവിച്ചതായാണ് കണക്ക്. ഈ സാഹചര്യത്തിലാണ് അഭ്യർത്ഥന കുറിപ്പ് കെഎസ്ആർടിസി പുറത്ത് വിട്ടത്. ഇവരുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
‘സമരങ്ങളുടെ കരുത്തു കാട്ടാൻ ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത അവസാനിപ്പിക്കണം. ഇനിയും ഇത് ഞങ്ങൾക്ക് താങ്ങാനാകില്ല. ആനവണ്ടിയെ തകർത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാർമ്മികമായി വിജയിക്കില്ല എന്നത് തിരിച്ചറിയണമെന്നും കുറിപ്പിൽ പറയുന്നു. കെഎസ്ആർടിസിക്കുണ്ടായ നഷ്ടം നികത്താൻ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജുവും വ്യക്തമാക്കിയിട്ടുണ്ട്.
കെഎസ്ആർടിസിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലേക്ക്,
അരുതേ …
ഞങ്ങളോട് …
പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള, അവകാശമുള്ള നമ്മുടെ നാട് …
പക്ഷേ സമരങ്ങളുടെ കരുത്തുകാട്ടാൻ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കുക …
ഇനിയും ഇത് ഞങ്ങൾക്ക് താങ്ങാനാകില്ല.
പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാൻ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവർ ഒന്നു മനസ്സിലാക്കുക … നിങ്ങൾ തകർക്കുന്നത്… നിങ്ങളെത്തന്നെയാണ്. ഇവിടുത്തെ സാധാരണക്കാരന്റെ സഞ്ചാര മാർഗ്ഗത്തെയാണ്…
ആനവണ്ടിയെ തകർത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാർമ്മികമായി വിജയിക്കില്ല എന്നത് തിരിച്ചറിയുക …
ഇന്ന് പല സ്ഥലങ്ങളിലും കെ.എസ്.ആർ.ടി.സി ബസുകൾ ക്കുനേരേയും ജീവനക്കാർക്കു നേരേയും വ്യാപകമായ അക്രമങ്ങൾ നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
Comments