ബംഗളൂരു: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ച് കർണാടക. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതും ആയുധ പരിശീലനം നൽകുകയും ചെയ്യുന്ന സംഘടനയെ നിരോധിക്കാനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചതായി മന്ത്രി അരഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി.
രാജ്യവ്യാപകമായി നടത്തിയ എൻഐഎ റെയ്ഡിൽ കർണാടകയിൽ മാത്രം 18 സ്ഥലങ്ങളിലാണ് പരിശോധനകൾ നടത്തിയത്. ഏഴു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 15 പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. എൻഐഎയ്‌ക്ക് പുറമേ കർണാടക പോലീസും വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചു. ദേശീയ അന്വേഷണ ഏജൻസി, ഇഡി, സംസ്ഥാന പോലീസ് എന്നിവർ സംയുക്തമായാണ് റെയ്ഡ് നടത്തിയത്.ബംഗളൂരു, മൈസൂരൂ,കലബുറഗി, ശിവമോഗ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
റെയ്ഡിനെതിരെ പ്രതിഷേധിച്ച 50-ഓളം പിഎഫ്‌ഐ പ്രവർത്തകരെ മംഗളുരുവിൽ അറസ്റ്റ് ചെയ്തിരുന്നു. തടിച്ചുകൂടിയ പ്രവർത്തകർ എൻഐഎയ്‌ക്കും കേന്ദ്ര സർക്കാരിനുമെതിരെ മുദ്രാവാക്യം വിളിച്ച് റോഡ് ഉപരോധിക്കാൻ ശ്രമിച്ചു.തുടർന്നാണ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തത്. ദേശീയ സംസ്ഥാന-പ്രാദേശിക നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടന്നിരുന്നു. കാവൂർ സ്വദേശിയും പിഎഫ്ഐ നേതാവുമായ നവാസ്, ജോക്കാട്ടെ എകെ അഷ്റഫ്, ഹാലേയങ്ങാടി സ്വദേശി മൊയ്തീൻ, കങ്കനാടി സ്വദേശി അഷ്റഫ് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്.
Comments