ന്യൂയോർക്ക്; റഷ്യ-യുക്രൈയ്ൻ യുദ്ധത്തിന് അവസാനമുണ്ടാകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടുന്ന യുഎൻ സമിതി രൂപവത്കരിക്കണമെന്ന ആവശ്യവുമായി മെക്സിക്കോ. സമാധാന ചർച്ചകൾക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി,ഫ്രാൻസിസ് മാർപ്പാപ്പ,യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉൾപ്പെടെയുള്ള ഒരു കമ്മറ്റി രൂപീകരിക്കാനാണ് മെക്സികോ ഐക്യരാഷ്ട്രസഭയോട് നിർദ്ദേശിച്ചത്.
ഇന്നലെ ന്യൂയോർക്കിൽ യുക്രെയ്നുമായി ബന്ധപ്പെട്ട യുഎൻ സുരക്ഷാ കൗൺസിൽ ചർച്ചയിൽ പങ്കെടുക്കവെ മെക്സിക്കോയുടെ വിദേശകാര്യ മന്ത്രി മാർസെലോ ലൂയിസ് എബ്രാർഡ് കാസൗബോണാണ് ഈ നിർദ്ദേശം മുന്നോട്ടുവച്ചത്.
സമാധാനം കൊണ്ടുവരാൻ അന്താരാഷ്ട്ര സമൂഹം ഏറ്റവും മികച്ച ശ്രമങ്ങൾ നടത്തണമെന്ന് മെകസികോ വിശ്വസിക്കുന്നു.ഇതുമായി ബന്ധപ്പെട്ട്,മെക്സിക്കോ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോറിന്റെ നിർദ്ദേശം നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു.യുക്രൈയിനിലെ സമാധാനത്തിന് വേണ്ടി ഫ്രാൻസിസ് മാർപാപ്പയും നരേന്ദ്രമോദിയും യുഎൻ സെക്രട്ടറി ജനറലും ഉൾപ്പെടെയുള്ള ഒരു കമ്മറ്റി രൂപീകരിക്കണം എന്നായിരുന്നു മെക്സികോയുടെ വിദേശകാര്യ മന്ത്രിയുടെ പരാമർശം.
യുദ്ധം അവസാനിപ്പിക്കാനുള്ള മദ്ധ്യസ്ഥ ചർച്ചകൾ സംഘടിപ്പിക്കുക,ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾക്ക് പരിഹാരം കണ്ടെത്തുക,തുടങ്ങിയവയാണ് സമിതിയുടെ ലക്ഷ്യമാകേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭയിൽ അംഗങ്ങളായ എല്ലാ രാജ്യങ്ങളും ഈ സമിതിയെ പിന്തുണയ്ക്കണമെന്ന് മെക്സിക്കോ ആവശ്യപ്പെട്ടു.
ഇത് യുദ്ധത്തിന്റെ യുഗമല്ല എന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനോട് പറഞ്ഞിരുന്നു. വിവിധ രാഷ്ട്രങ്ങളും അന്താരാഷ്ട്ര മാദ്ധ്യമങ്ങളും മോദിയെ ഇക്കാര്യത്തിൽ അഭിനന്ദിക്കുകയും ചെയ്തു.ഇതിന് പിന്നാലെ സൈനിക നടപടികൾ നിർത്തലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് പുടിൻ വ്യക്തമാക്കിയിരുന്നു. ഉസ്ബെകിസ്ഥാനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയുടെ ഭാഗമായി നടന്ന ഉഭയകക്ഷി ചർച്ചയിലാണ് പ്രധാനമന്ത്രി രാജ്യത്തിന്റെ നിലപാട് അറിയിച്ചത്.ലോകത്തെ പല പ്രമുഖ മാദ്ധ്യമങ്ങളും പ്രധാനമന്ത്രിയുടെ നിലപാടിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.
Comments