തിരുവനന്തപുരം: എകെജി സെന്ററിലേക്ക് പടക്കമെറിഞ്ഞ കേസിലെ പ്രതി ജിതിനെ കോൺഗ്രസ് സംരക്ഷിക്കുമെന്ന് കെപിസിപി പ്രസിഡന്റ് കെ സുധാകരൻ. സിപിഎമ്മിലെ ആസ്ഥാന വിദൂഷകന്റെ തലയിൽ ഉദിച്ച ബുദ്ധി ഉപയോഗിച്ച് കോൺഗ്രസിന്റെ കുട്ടികളുടെ മെക്കിട്ട് കയറണ്ടായെന്നും സുധാകരൻ പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ പരാമർശം.
കോടതിവരാന്തയിൽ പോലും നിൽക്കാത്ത വിഡ്ഢിത്തങ്ങൾ തെളിവായി കരുതി കോടതിയിലെത്തിയാൽ പതിവുപോലെ പിണറായി വിജയന് ”യൂ -ടേൺ ‘അടിക്കാമെന്ന് അദ്ദേഹം പരിഹസിച്ചു.ജയരാജൻ എന്നത്തേയും പോലെ കോമാളിത്തരങ്ങൾ കാണിച്ചോട്ടെ. കേരളം അത് കാര്യമാക്കുന്നില്ല. പക്ഷേ എണ്ണമറ്റ ഉപദേശകരെ ചുറ്റിനും നിർത്തിയിട്ടും കേരള മുഖ്യമന്ത്രിക്ക് ഇനിയും വിവരം വെക്കാത്തത് എന്തുകൊണ്ടാണെന്ന് നാട് അത്ഭുതപ്പെടുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്നീ കാണിക്കുന്ന വലിയ തെറ്റുകൾക്കൊക്കെയും കുറച്ച് കാലത്തിനപ്പുറം ‘വലിയ’ മറുപടി തന്നെ പറയേണ്ടി വരുമെന്ന് ബന്ധപ്പെട്ട പോലീസുകാരും ഓർക്കുക. ജിതിനെ പാർട്ടി സംരക്ഷിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് എകെജി സെന്ററിലേക്ക് പടക്കമെറിഞ്ഞ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് ജിതിൻ പിടിയിലായത്.ഇയാൾ കുറ്റം സമ്മതിച്ചിരുന്നു. അറസ്റ്റിന് പിന്നാലെ കെ സുധാകരൻ വിമർശനവുമായി രംഗത്തെത്തിയിരുന്നു.ജിതിൻ നിരപരാധിയാണ്.ബോംബെറിഞ്ഞുവെന്നത് ശുദ്ധ നുണയാണ്. ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ ചോക്ളേറ്റിൽ മായം കലർത്തി മയക്കുന്നു.എസ് പിയുടെ മുന്നിലിരുത്തി ജിതിന് ചോക്ലേറ്റ് നൽകി അവന്റെ ബോധമനസ്സിനെ മയക്കി.
അവൻ വായിൽ തോന്നിയതെന്തോ പറയുകയാണ്. തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്നായിരുന്നു വിമർശനം.
Comments