ബംഗളൂരു : കർണാടകയിൽ നിന്ന് അറസ്റ്റിലായവരുടെ ഐ എസ് ബന്ധം വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ശിവമോഗയിൽ നിന്ന് അറസ്റ്റിലായിരിക്കുന്നവരുടെ ഐ എസ് ബന്ധം ഉറപ്പാക്കുന്നതിന്റെ വിവരങ്ങളാണ് അന്വേഷണ സംഘം പുറത്ത് വിട്ടിരിക്കുന്നത്. അറസ്റ്റിലായ മംഗളുരു സ്വദേശി സയിദ് യാസിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇയാൾക്ക് ഐ എസ് പരിശീലനം ലഭിച്ചിരുന്നു. ഒപ്പം പ്രതി പാകിസ്താൻ സന്ദർശിച്ചതിന്റെ രേഖകളും ഉദ്യോഗസ്ഥർ കണ്ടെത്തി.
ഐഎസിലേക്ക് നിരവധി യുവാക്കളെയാണ് ഇയാൾ റിക്രൂട്ട് ചെയ്തിരുന്നത്. ഇതിന് പുറമെ അറസ്റ്റിലായവരുടെ വീടുകളിൽ നിന്ന് സ്‌ഫോടക വസ്തുക്കളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മംഗ്ലൂരു സ്വദേശിയായ സയിദ് യാസിൻ, മാസീ, ശിവമോഗ സ്വദേശി ഷരീഖ് എന്നിവരെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികളുടെ ഐഎസ് ബന്ധം പുറത്ത് വരികയായിരുന്നു.
കോളേജിലെ സഹപാഠികളായിരുന്നവരിൽ ചിലരെയും യാസിൻ ഇത്തരത്തിൽ സ്വാധീനിച്ചിരുന്നു. കൂടാതെ സമൂഹമാദ്ധ്യമങ്ങളിലൂടെ ദേശവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിച്ചു. കർണാടകയിൽ ഇവർ സ്‌ഫോടനത്തിന് പദ്ധതിയിട്ടുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.
ദേശവിരുദ്ധ പ്രവർത്തനം നടത്തുന്നതിനായി യാസിന് സഹായം ലഭിച്ചിരുന്നു. നിലവിൽ സഹായം നൽകി എന്ന് സംശയിക്കുന്ന ജഫീറുള്ള എന്ന വ്യക്തിക്കായി ഉദ്യോഗസ്ഥർ തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. ഇയാളുടെ പേരിലാണ് യാസിന്റെ അക്കൗണ്ടിലേക്ക് പണം നൽകിയിരുന്നത്. ജഫീറുള്ള വിദേശത്തേക്ക് കടന്നതായും ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്.
Comments