ന്യൂഡൽഹി: മതനിന്ദാ കുറ്റങ്ങളുടെ പേരിൽ പാകിസ്താൻ സ്വീകരിക്കുന്ന അപരിഷ്കൃത നടപടികളെ അംഗീകരിക്കാനാവില്ലെന്ന് യൂറോപ്യൻ യൂണിയൻ. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കാലാനുസൃതമായ പരിഷ്കാരങ്ങളും നിയമങ്ങളിൽ കാതലായ മാറ്റങ്ങളും വരുത്താൻ പാകിസ്താൻ തയ്യാറാകണമെന്ന് പാകിസ്താനിൽ ത്രിദിന സന്ദർശനം പൂർത്തിയാക്കിയ യൂറോപ്യൻ പാർലമെന്റ് അംഗങ്ങൾ ആവശ്യപ്പെട്ടു.
മനുഷ്യാവകാശങ്ങളും തൊഴിൽ അവകാശങ്ങളും സംരക്ഷിക്കാൻ പാകിസ്താൻ നടപടികൾ സ്വീകരിക്കണം. ക്രിമിനൽ നിയമങ്ങൾ മനുഷ്യത്വപരമായി പരിഷ്കരിക്കണം. തടവറകളിലെ പീഡനങ്ങൾ, വധശിക്ഷ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പുനർവിചിന്തനം ഉണ്ടാകണം. ഗാർഹിക പീഡനങ്ങൾ അവസാനിപ്പിക്കാൻ കാര്യക്ഷമമായ ഇടപെടലുകൾ ഉണ്ടാകണം. ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും യൂറോപ്യൻ യൂണിയൻ സമിതി ആവശ്യപ്പെട്ടു.
മാദ്ധ്യമ പ്രവർത്തകർക്ക് നിർഭയമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കണം. മതനിന്ദ ആരോപിച്ച് അസംഖ്യം ആളുകളെ വധശിക്ഷയ്‌ക്ക് വിധേയരാക്കുന്ന രീതി ആധുനിക സമൂഹത്തിന് യോജിച്ചതാണോ എന്ന് പരിശോധിക്കണം. ബാലവേല, ബാലവിവാഹങ്ങൾ എന്നിവ നിരോധിക്കാൻ ഭരണകൂടവും നീതിന്യായ സംവിധാനവും സംയോജിതമായി പ്രവർത്തിക്കണമെന്നും പാകിസ്താനിൽ സന്ദർശനം പൂർത്തിയാക്കിയ യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ ആവശ്യപ്പെട്ടു.
Comments