ന്യൂഡൽഹി: രാജ്യത്ത് നയരൂപീകരണത്തിലും ഭരണത്തിലും സുസ്ഥിരത കൊണ്ടുവന്നത് എൻഡിഎ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുപിഎ, എൻഡിഎ സർക്കാരുകളുടെ ഭരണകാലഘട്ടങ്ങൾ താരതമ്യം ചെയ്യവേ ആയിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. ദശാബ്ദങ്ങളോളം മുന്നണി സർക്കാരുകളാണ് ഇന്ത്യ ഭരിച്ചത്. അസ്ഥിരതയുടെ അന്തരീക്ഷമായിരുന്നു രാജ്യത്ത് ആ കാലഘട്ടങ്ങളിൽ നിലനിന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അസ്ഥിരതയുളള നയങ്ങൾ കാരണം ലോക ജനതയ്‌ക്ക് ഇന്ത്യയിലുളള വിശ്വാസം പോലും ആശങ്കയിലായിരുന്നു. എന്നാൽ 2014 ൽ സ്ഥിരതയുളള സർക്കാർ നിലവിൽ വരികയും സുസ്ഥിരമായ ഭരണത്തിനും നയരൂപീകരണത്തിനും തുടക്കം കുറിക്കുകയും ചെയ്തു, പ്രധാനമന്ത്രി പറഞ്ഞു. മാണ്ഡിയിലെ യുവ വിജയ സങ്കൽപ് റാലിയെ വെർച്വലായി അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
അടുത്തിടെ ഉത്തരാഖണ്ഡിലെയും ഉത്തർപ്രദേശിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തുടർ ഭരണങ്ങളും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രണ്ട് സംസ്ഥാനങ്ങളിലും അഞ്ച് വർഷങ്ങൾ കൂടുമ്പോൾ സർക്കാരുകൾ മാറി വരുന്ന സ്ഥിതിയായിരുന്നു. എന്നാൽ ഇക്കുറി ബിജെപി സർക്കാരിനെ തന്നെ വീണ്ടും തിരഞ്ഞെടുക്കാൻ അവർ തീരുമാനിച്ചു. ഇന്ന് ജനങ്ങൾക്ക് സുസ്ഥിരമായ സർക്കാരിന്റെ പ്രാധാന്യം മനസിലായി കഴിഞ്ഞുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഹിമാചൽപ്രദേശിൽ 14,000 കോടി രൂപയാണ് ദേശീയപാതയ്‌ക്കായി സർക്കാർ അനുവദിച്ചതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഹാത്തി സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുളള നിർദ്ദേശവും അംഗീകരിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ വിനോദസഞ്ചാര മേഖലയിൽ ഉൾപ്പെടെ ഹിമാചൽ പ്രദേശ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് ഏറെ പ്രോത്സാഹനം നൽകുന്ന ഒന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണക്കാലത്ത് പോലും ഇ വിസകൾ അനുവദിച്ച് രാജ്യത്തെ വിനോദസഞ്ചാര മേഖലയെ സജീവമാക്കി നിലനിർത്താൻ സർക്കാർ ശ്രമിച്ചിരുന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Comments