ന്യൂയോർക്ക്; റഷ്യ-യുക്രൈയ്ൻ വിഷയത്തിൽ നിലപാട് ആവർത്തിച്ച് ഇന്ത്യ.ഞങ്ങൾ ആരുടെ പക്ഷത്താണ് എന്ന് പലപ്പോഴും മറ്റുള്ളവർ ചോദിക്കാറുണ്ട്. ഓരോ തവണയും അതിന് സത്യസന്ധമായ ഉത്തരം നൽകാറുമുണ്ട്. ഇന്ത്യ സമാധാനത്തിന്റെയും നീതിയുടെയും ഭാഗത്താണ്. എല്ലായിപ്പോഴും അതിൽ ഉറച്ചു നിൽക്കുക തന്നെ ചെയ്യുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. 77ാമത് യുഎൻ ജനറൽ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎന്നിന്റെ അധികാരത്തെയും സ്ഥാപക തത്വങ്ങളെയും ബഹുമാനിക്കുന്ന പക്ഷത്താണ് ഇന്ത്യയെന്ന് അദ്ദേഹം ആവർത്തിച്ചു.ഭക്ഷണം, ഇന്ധനം, വളം എന്നിവയുടെ വില വർദ്ധനവ് പരിഗണിക്കുമ്പോൾ, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവരുടെ പക്ഷത്താണ് ഞങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘർഷത്തിന് പരിഹാരം കാണുന്നതിന് ഐക്യരാഷ്ട്രസഭയ്ക്ക് അകത്തും പുറത്തും ക്രിയാത്മകമായി പ്രവർത്തിക്കേണ്ടത് ഇന്ത്യയുടെ താൽപ്പര്യമാണെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കർ പറഞ്ഞു. യുഎൻ ജനറൽ അസംബ്ലി ആരംഭിക്കുന്നതിന് മുൻപ് തന്നെ അദ്ദേഹം റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവിനെ സന്ദർശിക്കുകയും യുക്രൈൻ വിഷയത്തിലുള്ള ഇന്ത്യയുടെ നിലപാട് വിശദമാക്കുകയും ചെയ്തിരുന്നു.
യുഎൻ അസംബ്ലിയിൽ അദ്ദേഹം രാജ്യത്തിനെതിരെ നടക്കുന്ന ഭീകരവാദപ്രവർത്തനങ്ങളെ വിമർശിച്ചിരുന്നു. ഭീകരവാദ സംഘടനകളെ സംരക്ഷിക്കുന്ന രാജ്യങ്ങൾ സ്വന്തം രാജ്യത്തിന്റെ താൽപര്യങ്ങൾ ഉയർത്തുന്നില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇന്ത്യയിൽ അതിർത്തി കടന്നുള്ള ആക്രമണങ്ങൾ വർദ്ധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണങ്ങൾ വർദ്ധിക്കുകയാണെങ്കിൽ അസഹിഷ്ണുതയോടെ പെരുമാറേണ്ട സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
Comments