ന്യൂഡൽഹി; കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങുന്ന ശശി തരൂർ 30 ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചേക്കും. അഞ്ച് സെറ്റ് നാമനിർദ്ദേശ പത്രികകളാണ് ശശി തരൂർ സമർപ്പിക്കുക. അൻപത് പ്രതിനിധികൾ നാമനിർദ്ദേശം ചെയ്യാനും പിന്താങ്ങാനും വേണം. ഇതിനായി വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായി ശശി തരൂർ ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്.
നെഹ്‌റു കുടുംബത്തിൽ നിന്നുളളവർക്ക് മാത്രമേ പിന്തുണ നൽകുവെന്ന നിലപാടിലാണ് കേരളത്തിൽ നിന്നുളള നേതാക്കൾ. ശശി തരൂർ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് താൽപര്യവും ഇല്ല. ഈ സാഹചര്യത്തിലാണ് കേരളത്തിലെ നേതാക്കളെ ഒഴിവാക്കി മറ്റ് സംസ്ഥാനങ്ങളിൽ നിന്നുളളവരുടെ പിന്തുണ തരൂർ തേടുന്നത്.
ഒക്ടോബർ ഒന്നിനാണ് സൂക്ഷ്മ പരിശോധന. എട്ട് വരെ പിൻവലിക്കാൻ അവസരം ഉണ്ട്.
എട്ടിന് വൈകിട്ട് അഞ്ച് മണിയോടെ മത്സരരംഗത്തുളള സ്ഥാനാർത്ഥികളുടെ അന്തിമ ചിത്രം പുറത്തുവരും. പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രിയാണ് റിട്ടേണിംഗ് ഓഫീസർ. ഒക്ടോബർ 17 നാണ് കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. 19 ന് ഫലം പ്രഖ്യാപിക്കും.
രാഹുൽ ഗാന്ധി മത്സരിക്കാനില്ലെന്ന നിലപാട് ആവർത്തിച്ചതോടെയാണ് ശശി തരൂർ ഉൾപ്പെടെയുളളവർ മത്സരരംഗത്തേക്ക് വന്നത്. കഴിഞ്ഞ ദിവസം എഐസിസി ആസ്ഥാനത്ത് നിന്നും അഞ്ച് സെറ്റ് നാമനിർദ്ദേശ പത്രികകൾ തരൂർ വാങ്ങിയിരുന്നു.
അതേസമയം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ സ്ഥാനാർത്ഥിത്വമാണ് സജീവമായി ചർച്ച ചെയ്യപ്പെടുന്നത്. സോണിയാ ഗാന്ധിയുടെയും രാഹുലിന്റെയും പ്രിയങ്കയുടെയും ആശീർവാദത്തോടെയാണ് ഗെഹ്ലോട്ട് മത്സരിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. അങ്ങനെ വന്നാൽ കേരളത്തിലെ നേതാക്കളുടെ പിന്തുണ ഗെഹ് ലോട്ടിന് ഒപ്പമാകും.
Comments