ലക്‌നൗ: ഹിന്ദു യുവതിയെ നിർബന്ധിപ്പിച്ച് ക്രിസ്ത്യൻ മതത്തിലേക്ക് മതപരിവർത്തനം നടത്താൻ ഭീഷണിപ്പെടുത്തിയ രണ്ട് കന്യാസ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലാണ് സംഭവം.
പ്രാദേശിക ക്രിസ്ത്യൻ മിഷനറി സ്‌കൂളായ സിഡിഎം ഹൈസ്‌കൂളിലെ കന്യാസ്ത്രീകളായ സിസ്റ്റർ റോസ് മേരിയും സിസ്റ്റർ ജിസയുമാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ഹിന്ദു ദേവതകളുടെ ചിത്രങ്ങൾ കത്തിച്ചതിനും തുപ്പിയതിനും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ഈ മാസം 21 നാണ് കേസിനാസ്പദമായ സംഭവം. സംഭാൽ സ്വദേശിനിയായ സുനിത എന്ന യുവതിയെയാണ് ഇവർ മതം മാറാനായി നിർബന്ധിച്ചത്. സുനിതയുടെ ഭർത്താവ് ക്രിസ്ത്യാനിയാണ്. അത് കൊണ്ട് ഭർത്താവിന്റെ മതത്തിലേക്ക് മാറണമെന്നാണ് കന്യാസ്ത്രീകൾ നിർബന്ധം പിടിച്ചത്.
നിരസിച്ചപ്പോൾ ഇവർ യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും ഹിന്ദു ദേവതകളുടെ പ്രതിമകളിൽ തുപ്പുകയും തകർക്കുകയും ചിത്രങ്ങൾ തീയിട്ട് നശിപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ ഭാര്യയ്‌ക്ക് നീതി ലഭിക്കണമെന്ന് സുനിതയുടെ ഭർത്താവ് വില്യം ആവശ്യപ്പെട്ടു. ഐപിസി സെക്ഷൻ 452/504/506 153-A, ഉത്തർപ്രദേശ് മത നിരോധന നിയമം 3/5 (1) എന്നിവ പ്രകാരം പോലീസ് കേസെടുത്തു.
Comments