ഗുവാഹട്ടി: അസമിൽ ഭീകരവാദ ബന്ധമുള്ള 25 പോപ്പുലർ ഫ്രണ്ടുകാരെ പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തുടനീളം നടത്തുന്ന തിരച്ചിലിന്റെ ഭാഗമായാണ് ഇവരെ കണ്ടെത്തിയത്. സംസ്ഥാന പോലീസിന്റെ പ്രത്യേക ഓപ്പറേഷന്റെ ഭാഗമായിട്ട് പിടിയിലായ പി എഫ് ഐ പ്രവർത്തകരുടെ എണ്ണം ഇതിനോടകം 36 ആയി.
കാംരൂപ് റൂറൽ, ഗോൾപാറ, കരിംഗഞ്ച് , ദരംഗ്, ധുബ്രി, ബാർപേട്ട, ഉദൽഗുരി, ബക്സ തുടങ്ങിയ ജില്ലകളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് സ്പെഷ്യൽ ബ്രാഞ്ച് എഡിജിപി ഹിരേൺനാഥ് അറിയിച്ചു. പോപ്പുലർ ഫ്രണ്ടിന്റെ നിരവധി കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും നിർണായക രേഖകൾ കണ്ടെത്തി. വിവിധ ജില്ലകളിലായി നടന്ന മിന്നൽ പരിശോധനയിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തെന്ന് എസ് പി ഹിതേഷ് സി എച്ച് റോയ് പറഞ്ഞു.
സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി കഴിഞ്ഞ ദിവസം 11 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് പിടികൂടിയിരുന്നു. ഇതിൽ ഒരാളെ കണ്ടെത്തിയത് ഡൽഹിയിൽ നിന്നാണ്. രാജ്യത്ത് ഭീകരവാദ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനത്തെ പിഴുതെറിയുന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികൾ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി 106 പി എഫ് ഐ പ്രവർത്തകരെ എൻ ഐ എ പിടികൂടി.
ചോദ്യം ചെയ്യലിൽ നിന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. നിരോധിത ഭീകര സംഘടനയായ മുസ്ലിം ബ്രദർഹുഡുമായി ഇവർക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നെന്നും ആർ എസ് എസ് ആസ്ഥാനം ഉൾപ്പെടെ തകർക്കാൻ ഇവർ പദ്ധതി ഇട്ടിരുന്നു എന്ന് കണ്ടെത്തുകയും ചെയ്തു. രാജ്യത്ത് പോപ്പുലർ ഫ്രണ്ടുകാരുടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളെ വേരോടെ പിഴുതെറിയാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
Comments