എറണാകുളം : അന്വേഷണ ഏജൻസികളുടെ നടപടിയിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ ബസുകൾ ആക്രമിക്കപ്പെട്ട സംഭവങ്ങളിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ആർടിസി ഹൈക്കോടതിയിൽ. ഹർത്താലിന് ആഹ്വാനം ചെയ്തവർ 5.6 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം.
ഹർത്താൽ ദിനത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടും എന്നതിനാലാണ് കെഎസ്ആർടിസി സർവ്വീസ് നടത്തിയത്. എന്നാൽ ഇതിന് പിന്നാലെ ഹർത്താൽ അനുകൂലികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കെഎസ്ആർടിസിക്കെതിരെ അക്രമം അഴിച്ച് വിട്ടു. ഇതിന് പിന്നാലെയാണ് നഷ്ടപരിഹാരം തേടി കെഎസ്ആർടിസി അധികൃതർ ഹൈക്കോടതിയെ സമീപിച്ചത്.
ഹർത്താലിൽ 71 ബസുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്. ഭൂരിഭാഗം ബസുകളുടെയും മുൻവശത്തെ ചില്ലുകളാണ് തകർന്നത്. മറ്റുള്ളവയുടെ പിൻവശത്തെ ചില്ലിനും ബോഡിക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 50 ലക്ഷം രൂപയുടെ നാശ നഷ്ടമാണ് പോപ്പുലർ ഫ്രണ്ട് അക്രമികൾ കെഎസ്ആർടിസിക്ക് വരുത്തി വച്ചിരിക്കുന്നത്.
അക്രമത്തിൽ കേടുപാടുകൾ സംഭവിച്ച ബസുകൾ എല്ലാം തന്നെ അവ പരിഹരിക്കാതെ നിരത്തുകളിൽ ഇറക്കാൻ സാധിക്കില്ല. മുൻ വശത്തെ ചില്ല് മാറ്റെണ്ടുന്നതിനാൽ അവ സ്റ്റോക്ക് വരുന്നത് വരെ ബസുകളുടെ സർവ്വീസ് മുടങ്ങും എന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന നഷ്ടം കൂടെ കണക്കാക്കിയാണ് അന്തിമനഷ്ടം കണക്കാക്കിയിരിക്കുന്നത്. ഹർത്താലിനിടെ തകർന്നവയിൽ ലോ ഫ്ലോർ എസി ബസും കെ-സ്വിഫ്റ്റ് ബസുകളും ഉൾപ്പെടുന്നു. 11 കെഎസ്ആർടിസി ജീവനക്കാർക്കും കല്ലേറിൽ പരുക്കേറ്റിരുന്നു.
Comments