ഇടുക്കി: ഗോത്രവർഗ്ഗ ഗ്രാമമായ ഇടമലക്കുടി സന്ദർശിച്ച് നടനും, ബിജെപി മുൻ എംപിയുമായ സുരേഷ് ഗോപി. രാവിലെയോടെയായിരുന്നു അദ്ദേഹം ഗ്രാമത്തിലെത്തിയത്. ഗ്രാമനിവാസികൾക്കായി മകളുടെ ട്രസ്റ്റിൽ നിന്നുള്ള പണം ചിലവിട്ട് സുരേഷ് ഗോപി കുടിവെള്ള പദ്ധതി ആവിഷ്‌കരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹം ഇടമലക്കുടിയിൽ എത്തിയത്.
രാവിലെ എട്ട് മണിയോടെ മൂന്നാറിൽ എത്തിയ സുരേഷ് ഗോപി പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി പ്രാർത്ഥിച്ചു. ഇതിന് ശേഷമായിരുന്നു അദ്ദേഹം ഗ്രാമത്തിൽ എത്തിയത്. ഊരുവാസികൾ ചേർന്ന് സുരേഷ് ഗോപിയെ കിരീടവും, ഷാളും അണിയിച്ച് സ്വീകരിച്ചു. ഗ്രാമനിവാസികളുമായി സംവദിച്ച സുരേഷ് ഗോപി അവരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു. ശോചനീയാവസ്ഥയിൽ നിൽക്കുന്ന കമ്യൂണിറ്റി സെന്റർ പുനർനിർമ്മിച്ച് കൊടുക്കാമെന്ന് ഊരുനിവാസികൾക്ക് ഉറപ്പ് നൽകിയ ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.
ഇടുക്കി ബിജെപി ജില്ലാ അദ്ധ്യക്ഷനും മറ്റ് പ്രമുഖ ബിജെപി നേതാക്കളും അദ്ദേഹത്തെ അനുഗമിച്ചു. കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിക്കുമെന്ന് സന്ദർശന വേളയിൽ സുരേഷ് ഗോപി പ്രതികരിച്ചു. കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുളം നിർമ്മിക്കുന്നതിനുള്ള നിർമ്മാണ സാമഗ്രികളും അദ്ദേഹം വിതരണം ചെയ്തു.
Comments