തിരുവനന്തപുരം : കാട്ടാക്കടയിൽ അച്ഛനെയും മകളെയും കെഎസ്ആർടിസി ജീവനക്കാർ ആക്രമിച്ച സംഭവത്തിൽ പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ജീവനക്കാരെ അപമാനിക്കാൻ അക്രമത്തിന് ഇരയാക്കപ്പെട്ട പ്രേമനൻ മന:പൂർവ്വം സംഘം ചേർന്ന് ക്യാമറയുമായി എത്തി എന്നാണ് പ്രതികളുടെ ആരോപണം. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പും പ്രതികൾക്കെതിരെ ചുമത്തിയിരുന്നു. ഇത് തങ്ങൾക്ക് ജാമ്യം ലഭിക്കാതിരിക്കാനാണ് എന്നും പ്രതികൾ പറയുന്നു.
എന്നാൽ സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. ഇക്കാര്യം വ്യക്തമാക്കി മർദ്ദനമേറ്റ പ്രേമനൻ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും ഇന്നലെ പരാതി നൽകിയിരുന്നു. ജീവനക്കാർക്കെതിരെ എസ്സിഎസ്ടി അതിക്രമ നിയമവും ചുമത്തണമെന്ന് പ്രേമനൻ അഭ്യർത്ഥിച്ചു. മുൻകൂർ ജാമ്യ ഹർജിയിൽ കോടതി തീരുമാനം പറയും വരെ ഒളിവിൽ തുടരാനാണ് പ്രതികളുടെ തീരുമാനം.
കെഎസ്ആർടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്. ആർ. സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, അസിസ്റ്റന്റ് സി.പി.മിലൻ ഡോറിച്ച് എന്നിവരാണ് ആമച്ചൽ സ്വദേശിയായ പ്രേമനനെയും മകളെയും ആക്രമിച്ചത്. ഇവർക്ക് പുറമേ മെക്കാനിക്ക് ആയ അജിയെയും ഇന്നലെ പ്രതിചേർത്തിരുന്നു. എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് അജിയെ പ്രതി ചേർക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്. അജിയ്‌ക്കെതിരെ കേസ് എടുക്കാത്തതിൽ പോലീസിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു.
Comments