ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനും മറ്റ് അനുബന്ധ സംഘടനകൾക്കും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിരോധനത്തിനെതിരെ എസ്ഡിപിഐ. നിരോധനം ഇന്ത്യൻ ജനാധിപത്യത്തിനും ജനങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾക്കും നേരെയുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസി പറഞ്ഞു. ഭരണഘടന നൽകുന്ന അഭിപ്രായ, സംഘടന സ്വാതന്ത്ര്യവും സമരം ചെയ്യാനുള്ള സ്വാതന്ത്ര്യവും ഇല്ലാതാക്കുന്നുവെന്നും എസ്ഡിപിഐ ആരോപിച്ചു.
ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ പോലും കാറ്റിൽ പറത്തി അഭിപ്രായ സ്വാതന്ത്ര്യത്തെയും ജനകീയ പ്രതിഷേധങ്ങളെയും സംഘടനകളെയും അടിച്ചമർത്തുകയാണെന്നാണ് എസ്ഡിപിഐയുടെ വാദം. ജനങ്ങൾ ഉയർത്തുന്ന വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമർത്തുന്ന അപ്രഖ്യാപിത അടിയന്തിരാവസ്ഥ രാജ്യത്ത് സംജാതമായെന്നും എംകെ ഫൈസി പറഞ്ഞു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കൊപ്പം എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കിയതിന് പിന്നാലെയാണ് എസ്ഡിപിഐ രംഗത്തെത്തിയത്.
കേന്ദ്ര സർക്കാർ ഉത്തരവിൽ കേരളത്തിൽ പിഎഫ്ഐയുടെ നേതൃത്വത്തിൽ നടന്ന കൊലപാതകങ്ങളെ കുറിച്ചും പരാമർശിച്ചിട്ടുണ്ട്. ആർഎസ്എസ് പ്രവർത്തകരായ സഞ്ജിത്തിന്റെയും നന്ദുവിന്റെയും കൊലപാതകം സംബന്ധിച്ച് വിവരങ്ങളും മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകനായ അഭിമന്യുവിന്റെ കൊലപാതകത്തെക്കുറിച്ചും ബിപിൻ കൊലക്കേസ് എന്നിവയിൽ പിഎഫ്ഐയുടെ പങ്കിനെ കുറിച്ചും ഉത്തരവിൽ പ്രതിപാദിക്കുന്നുണ്ട്.
രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് പിഎഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടയിടെയാണ് ഭീകര സംഘടനയെ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ഇനി സംഘടനയിൽ പ്രവർത്തിക്കുന്നത് നിയമ വിരുദ്ധ പ്രവർത്തനമായി കണക്കാക്കും. ഇത്തരക്കാരെ പിടികൂടിയാൽ രണ്ട് വർഷം തടവ് ശിക്ഷ ലഭിക്കും.
Comments