ന്യൂഡൽഹി: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിയായിരുന്ന ജനറൽ ബിപിൻ റാവത്തിന് പിൻഗാമിയെത്തി. ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാനാണ് പുതിയ സി ഡി എസ് ആയി ചുമതലയേൽക്കുക. ഹെലികോപ്റ്റർ അപകടത്തെ തുടർന്ന് വീരമൃത്യു വരിച്ച റാവത്തിന് പകരമായാണ് അനിൽ ചൗഹാനെ നിയമിക്കാൻ തീരുമാനിച്ചത്. റിട്ടയേർഡായ ചൗഹാന് 40 വർഷത്തോളം നീണ്ടുനിന്ന സൈനിക സർവ്വീസ് ഉണ്ട് . രാജ്യത്തിന്റെ പുതിയ സി ഡി എസ് ആയി ചുമതലയേറ്റ അദ്ദേഹം കേന്ദ്ര സർക്കാരിന്റെ സൈനിക കാര്യ വകുപ്പ് സെക്രട്ടറി എന്ന അധിക ചുമതല കൂടി വഹിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
1961 മെയ് 18ന് ജനിച്ച അനിൽ ചൗഹാൻ 1981ൽ ഇന്ത്യൻ ആർമിയുടെ 11മത് ഗൂർഖ റൈഫിൾസിലേക്ക് കമ്മീഷൻ ചെയ്യപ്പെട്ടു. നാഷണൽ ഡിഫൻസ് അക്കാദമി, ഖഡക്വാസ്ല, ഇന്ത്യൻ മിലിട്ടറി അക്കാദമി, എന്നിവടങ്ങളിലാണ് പഠനം പൂർത്തിയാക്കിയത് . മേജർ ജനറൽ പദവി ലഭിച്ച അദ്ദേഹം നോർത്തേൺ കമാൻഡിലെ ബാരാമുള്ള സെക്ടറിലുള്ള ഒരു ഇൻഫൻട്രി ഡിവിഷന്റെ കമാൻഡായിരുന്നു.
ഏറ്റവും അധികം സംഘർഷങ്ങൾ ഉണ്ടാകാറുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ കോർപ്സ് കമാൻഡറായി അദ്ദേഹം പ്രവർത്തിച്ചു. തുടർന്ന് 2019 സെപ്റ്റംബർ മുതൽ ഈസ്റ്റേൺ കമാൻഡിന്റെ ജനറൽ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫായി ചുമതലയേറ്റു. 2021 മെയ് 31ന് തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്നത് വരെ അദ്ദേഹം രാജ്യത്തിനായി പ്രവർത്തിച്ചു. ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസിന്റെ ചുമതലയടക്കം പ്രധാനപ്പെട്ട സ്റ്റാഫ് നിയമനങ്ങളും തേടിയെത്തിയിട്ടുണ്ട്. കൂടാതെ അംഗോളയിലെ യുഎൻ മിഷന്റെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്.
2021 മെയ് 31ന് ഇന്ത്യൻ സൈന്യത്തിൽ നിന്ന് വിരമിച്ചെങ്കിലും രാജ്യത്തിന്റെ തന്ത്ര പ്രധാനമായ പല സുരക്ഷാ മേഖലകളിലും വീണ്ടും അദ്ദേഹം തന്റെ സംഭാവനകൾ തുടർന്നു. കരസേനയിലെ അദ്ദേഹത്തിന്റെ ചടുലമായ പ്രവർത്തനത്തിന് ലഫ്റ്റനന്റ് പരം വിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ, സേനാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിങ്ങനെയുള്ള രാജ്യത്തിന്റെ വിശിഷ്ട സൈനിക മെഡലുകൾക്ക് അർഹനായി.
Comments