ന്യൂഡൽഹി : മേക്ക് ഇൻ ഇന്ത്യയ്‌ക്ക് പിന്നാലെ മേക്ക് ഫോർ ദി വേൾഡ് എന്ന ആശയം യാഥാർത്ഥ്യമാക്കാനൊരുങ്ങുകയാണ് ഭാരതം. ഇതിന്റെ ഭാഗമായി അർമേനിയയിലേക്ക് മിസൈലുകളും റോക്കറ്റുകളും കയറ്റി അയയ്‌ക്കും. പ്രതിരോധ ഉത്പന്നങ്ങളുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. അസർബൈജാനുമായി ദീർഘകാലമായി അതിർത്തി സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് അർമേനിയയെ ഇന്ത്യ സഹായിക്കാനൊരുങ്ങുന്നത്.
ഈ മാസം ആദ്യമാണ് ഇരു സർക്കാരുകളും തമ്മിലുള്ള പ്രതിരോധ ഉടമ്പടിയിൽ ഒപ്പുവെച്ചത്. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെ അർമേനിയയ്‌ക്ക് നൽകാനാണ് തീരമാനം. 2000 കോടിയിലധികം മൂല്യമുള്ള ആയുധങ്ങൾ ഇന്ത്യ വിതരണം ചെയ്യുമെന്നാണ് പ്രാഥമിക റിപ്പോർട്ട്
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച പിനാക, സ്വകാര്യമേഖലാ സ്ഥാപനങ്ങൾ തദ്ദേശീയമായി നിർമ്മിച്ചതാണ്. ഇന്ത്യയിൽ നിന്ന് ആന്റി ടാങ്ക് റോക്കറ്റുകളും മറ്റ് ആയുധങ്ങളും അർമേനിയയിലേക്ക് കയറ്റി അയയ്‌ക്കും. എന്നാൽ ഇത് ആദ്യമായല്ല ഇന്ത്യ അർമേനിയയിലേക്ക് ആയുധങ്ങൾ കയറ്റി അയക്കുന്നത്. 2020 ൽ 350 കോടിയുടെ കരാറിൽ നാല് റഡാറുകൾ അർമേനിയയ്‌ക്ക് നൽകിയിരുന്നു.
ഇന്ത്യൻ സൈന്യത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ റഡാറുകൾ ആക്രമിക്കാനടുക്കുന്ന പീരങ്കികൾ, ഷെല്ലുകൾ, മോർട്ടറുകൾ, റോക്കറ്റുകൾ എന്നിവ നേരത്തെ ട്രാക്കുചെയ്യുകയും അവയെ നിരീക്ഷിക്കുകയും ചെയ്യും. പാകിസ്താൻ, ചൈന അതിർത്തികളിൽ ഈ റഡാറുകൾ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്.
2025 ഓടെ 35,000 കോടി രൂപയുടെ പ്രതിരോധ സാമഗ്രികൾ വിദേശത്തേക്ക് അയയ്‌ക്കുക എന്ന ലക്ഷ്യത്തോടെ കയറ്റുമതി വർധിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്. കഴിഞ്ഞ വർഷം പ്രതിരോധ കയറ്റുമതി 13,000 കോടി രൂപയോളമായിരുന്നു.
Comments