ഫിഫ ലോകകപ്പ് കാണാൻ ഖത്തറിലെത്തുന്ന ആരാധകർ കോറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്ന മുന്നറിയിപ്പുമായി ആതിഥേയ രാഷ്‌ട്രം. കൊറോണ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് നിർദേശമെന്ന് സംഘാടകർ അറിയിച്ചു. പതിനെട്ട് വയസ്സിന് മുകളിലുളള സന്ദർശകർ സർക്കാർ നിയന്ത്രിക്കുന്ന എഹ്തെറാസ് ആപ്പ് ഡൗൺലോഡ് ചെയ്യണം.
ആളുകളുടെ ചലനങ്ങളും ആരോഗ്യ നിലയും ട്രാക്ക് ചെയ്യുന്ന ആപ്പാണിത്. എഹ്തെറാസ് ആപ്പിൽ പച്ചച്ചനിറമാണ് കാണിക്കുന്നതെങ്കിൽ കൊറോണയില്ല. അത് പ്രകാരം സ്റ്റേഡിയത്തിലേക്കും പൊതു ഇടങ്ങളിലും പ്രവേശനം അനുവദിക്കും. സന്ദർശകർ നിർബന്ധമായും അംഗീകൃത പരിശോധനാകേന്ദ്രത്തിൽ നിന്ന് 48 മണിക്കൂറിനുളളിൽ എടുത്ത പിസിആർ ടെസ്റ്റിന്റെയോ അല്ലെങ്കിൽ 24 മണിക്കൂർ മുമ്പ് എടുത്ത റാപ്പിഡ് ടെസ്റ്റിന്റെയോ രേഖകൾ ഹാജരാകണം. എന്നാൽ സന്ദർശകരായെത്തുന്നവർക്ക് വാക്‌സിനേഷൻ നിർബന്ധമല്ലെന്ന് സംഘാടകർ വ്യക്തമാക്കി.
നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് അരങ്ങേറുക. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുളള 1.2 ദശലക്ഷം ആരാധകർ ഖത്തറിൽ എത്തുമെന്നാണ് കണക്ക് കൂട്ടൽ. ഖത്തറിൽ ഇറങ്ങുന്നതിന് മുമ്പുള്ള 24 മണിക്കൂറിനുള്ളിൽ നടത്തിയ റാപ്പിഡ് ആന്റിജൻ പരിശോധനകൾ ഔദ്യോഗിക മെഡിക്കൽ സെന്ററുകളിൽ നിന്നാണെങ്കിൽ മാത്രമേ സ്വീകരിക്കുകയുള്ളൂ. ആരാധകർക്ക് കൊറോണയുടെ ലക്ഷണങ്ങൾ കണ്ടെത്തിയില്ലെങ്കിൽ ഖത്തറിൽ കൂടുതൽ പരിശോധനകൾ ആവശ്യമില്ല.
സെപ്തംബർ 4 മുതൽ ഖത്തറിലെത്തിയ സന്ദർശകർക്ക് ലോകകപ്പ് പൊതു ആരോഗ്യ നയങ്ങൾ ബാധകമാണ്. ഇതിനുപുറമെ പൊതുഗതാഗതങ്ങളിൽ സഞ്ചരിക്കുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. ദോഹയിലും സമീപമുളള എട്ട് സ്റ്റേഡിയങ്ങളിലും പ്രവേശിക്കാനുളള സബ്‌വേകളിലും മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി 2020 മുതൽ ശേഖരിച്ച കണക്കുകൾ പ്രകാരം ഖത്തറിൽ 4,50,000 കൊറോണ കേസുകൾ സ്ഥിരീകരിച്ചു. 682 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഖത്തറിലെ ജനസംഖ്യ ഏകദേശം 2.5 മില്ല്യൺ ആണ്. അതിൽ ഖത്തർ പൗരന്മാർ 3,50,000 പോരാണ്.
രാജ്യത്ത് ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർ കൊറോണ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ട്. കൊറോണ പോസിറ്റീവ് ആകുന്നവർ പൊതുജന ആരോഗ്യ മാർഗനിർദേശപ്രകാരം ഐസൊലേഷനിൽ കഴിയണമെന്നും സംഘാടകർ അറിയിച്ചു.
Comments