ഡൽഹി: അറുപതിലധികം അശ്ലീല വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ ഇന്റർനെറ്റ് സേവന ദാതാക്കളോട് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) ഉത്തരവിട്ടിരുന്നു. ഹൈക്കോടതികൾ പുറപ്പെടുവിച്ച വിധികൾ മാനിച്ചും 2021-ലെ ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമ ഭേദഗതിയും ലംഘിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് 67 വെബ്സൈറ്റുകൾ കേന്ദ്ര സർക്കാർ നിരോധിച്ചിരിക്കുന്നത്.
അർദ്ധ നഗ്നനതയോ പൂർണ്ണ നഗ്നതയോ ദൃശ്യവത്കരിക്കുകയോ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയോ മോർഫ് ചെയ്ത ദൃശ്യങ്ങൾ ദുരുപയോഗം ചെയ്ത് ഉപയോഗിക്കുകയോ ചെയ്യുന്ന വെബ്സൈറ്റുകൾ ഓൺലൈനായോ ഓഫ് ലൈനായോ ലഭ്യമാക്കാൻ പാടില്ല എന്നാണ് 2021ലെ ഐടി നിയമഭേദഗതി വ്യക്തമാക്കുന്നത്. ഇതിൻ പ്രകാരമാണ് വെബ്സൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. പുതുതായി 67 സൈറ്റുകൾ കൂടി നിരോധിച്ചതോടെ രാജ്യത്ത് 900-ത്തോളം അശ്ലീല സൈറ്റുകളാണ് ഇതിനോടകം നിരോധിച്ചിട്ടുള്ളത്. നിരോധിച്ച സൈറ്റുകളുടെ ലിസ്റ്റ് പുറത്തു വന്നു.
2015-ൽ 800 ലധികം അശ്ലീല വെബ്സൈറ്റുകൾ സർക്കാർ താൽക്കാലികമായി നിരോധിച്ചിരുന്നു. സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയുടെ ഭാഗമായിരുന്ന സൈറ്റുകളാണ് നിരോധിച്ചിരുന്നത്. സൈറ്റുകൾ നിരോധിക്കാൻ കോടതി വ്യക്തമായി ഉത്തരവിട്ടിട്ടില്ലെങ്കിലും അശ്ലീല വെബ്സൈറ്റുകൾ കളയുവാൻ അഡീഷണൽ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ ഇന്റർനെറ്റ് സേവന ദാതാക്കളോട് ഉത്തരവിട്ടിരുന്നു. എന്നാൽ, പിന്നീട് ചൈൽഡ് പോൺ മാത്രം ബ്ലോക്ക് ചെയ്താൽ മതിയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ചില സൈറ്റുകളുടെ നിരോധനം പിൻവലിക്കുകയും ചെയ്തിരുന്നു.
Comments