ന്യൂഡൽഹി: രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയായി ലെഫ്റ്റനന്റ് ജനറൽ (റിട്ട) അനിൽ ചൗഹാൻ ഇന്ന് ചുമതലയേൽക്കും. ലെഫ്.ജന.അനിൽ ചൗഹാന് ചുമതല നൽകി കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത്. ഹെലികോപ്ടർ അപകടത്തിൽ വീരമൃത്യു വരിച്ച ജനറൽ ബിപിൻ റാവത്തിന്റെ പിൻഗാമിയായിട്ടാണ് അദ്ദേഹത്തിന്റെ നിയമനം. മിലിട്ടറികാര്യ വകുപ്പ് സെക്രട്ടറിയായും സേവനമനുഷ്ഠിക്കും. നിലവിൽ ദേശീയ സുരക്ഷാ സമിതിയുടെ സൈനിക ഉപദേഷ്ടാവാണ്.
2021 മെയ് 31-ന് ഈസ്റ്റേൺ ആർമി കമാൻഡറായിട്ടാണ് അദ്ദേഹം വിരമിച്ചത്. കര, നാവിക, വ്യോമ സേനകളിൽ നിന്ന് വിരമിച്ചവരേയും സിഡിഎസ് നിയമനത്തിന് പരിഗണിക്കാൻ വ്യവസ്ഥ ചെയ്ത് ജൂണിൽ കേന്ദ്രം സേനാ ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നു. 65 വയസ്സ് വരെയാണ് സംയുക്ത സൈനിക മേധാവിയുടെ സേവന കാലാവധി. നാല് പതിറ്റാണ്ടോളം രാജ്യത്തെ സേവിച്ച അനിൽ ചൗഹാൻ, സേനയിൽ സുപ്രധാന പദവികളും വഹിച്ചിട്ടുണ്ട്.
1981ൽ 11 ഗൂർഖ റൈഫിൾസിലൂടെയാണ് അദ്ദേഹം സേനയുടെ ഭാഗമാകുന്നത്. കശ്മീരിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും സേനയുടെ ഭീകര വിരുദ്ധ നടപടികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. പരം വിശിഷ്ട് സേവാ മെഡൽ, അതിവിശിഷ്ട് സേവാ മെഡൽ, ഉത്തം യുദ്ധ് സേവാ മെഡൽ, വായു സേനാ മെഡൽ തുടങ്ങീ നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
Comments