ആഗ്ര: മുസ്ലീം അദ്ധ്യാപികമാർ പെൺകുട്ടികളെ ഹിജാബ് ധരിക്കാൻ പ്രേരിപ്പിക്കുന്നുവെന്ന പരാതിയുമായി കോളേജ് പ്രിസിപ്പൽ രംഗത്ത്. ആഗ്രയിലെ കോളേജ് പ്രിൻസിപ്പൽ മമത ദീക്ഷിതാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
കോളേജിലെ ഡ്രസ് കോഡിന് വിരുദ്ധമായി ഒരു സംഘം മുസ്ലീം അദ്ധ്യാപികർ മുസ്ലീം പെൺകുട്ടികളോട് ഹിജാബ് ധരിച്ച് വരുവാൻ ആവശ്യപ്പെടുന്നു. കുട്ടികൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ് ഈ അദ്ധ്യാപികമാരുടെ ശ്രമം. ഹിജാബിന്റെ പേരിൽ ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും നടക്കുന്ന അക്രമങ്ങൾ ആഗ്രയിലേക്കും വ്യാപിപ്പിക്കാനാണ് ഇവരുടെ ശ്രമമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പ്രിൻസിപ്പൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഡ്രസ് കോഡ് ലംഘിക്കാൻ അനുവദിക്കില്ലെന്ന നിലപാട് സ്വീകരിച്ചതിന് അദ്ധ്യാപികമാർ തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. ഇരുനൂറോളം മുസ്ലീം പെൺകുട്ടികൾ പഠിക്കുന്ന സ്ഥാപനമാണ്. അവിടെ ഇത്തരത്തിൽ ഒരു പ്രശ്നമുണ്ടായാൽ സ്ഥിതി വഷളാകുമെന്നും പ്രിൻസിപ്പൽ പരാതിപ്പെടുന്നു.
സംഭവം വിവാദമായതോടെ ഹിന്ദു സംഘടനകൾ അദ്ധ്യാപികമാർക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ബിജെപി എം എൽ എ ഡോക്ടർ ജി എസ് ധർമേഷ് കോളേജിലെത്തി പ്രിൻസിപ്പലുമായി ചർച്ച നടത്തി.
Comments