കോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ പൂട്ടി സീൽ ചെയ്തു. ഈരാറ്റുപേട്ട, കുമ്മനം എന്നിവിടങ്ങളിലെ പിഎഫ്ഐ ഓഫീസുകളാണ് പോലീസിന്റെ നേതൃത്വത്തിൽ പൂട്ടിയത്.
ഈരാറ്റുപേട്ടയിൽ കൾച്ചറൽ സെന്റർ എന്ന പേരിലാണ് നിരോധിത ഭീകര സംഘടനയുടെ ഓഫീസ് പ്രവർത്തിച്ചിരുന്നത്. നഗരസഭയിലെ തടവനാൽ ഡിവിഷനിൽ സ്ലോട്ടർ ഹൗസിന് സമീപമുള്ള പീസ് വാലി കൾച്ചറൽ സെന്റർ എന്ന പേരിൽ പ്രവർത്തിച്ച ഓഫീസാണ് പൂട്ടിയത്. പാലാ ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നോട്ടീസ് പതിച്ച് പൂട്ടിയത്. കൾച്ചറൽ സംഘം എന്ന പേരിലാണ് ഈരാറ്റുപേട്ടയിൽ പിഎഫ്ഐ പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. നിലവിൽ ഇവിടെ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. തുടർ നടപടികൾ റവന്യൂ വകുപ്പ് സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
കുമ്മനം കളപ്പുരക്കടവിൽ പ്രവർത്തിച്ചിരുന്ന പിഎഫ്ഐ ഓഫീസും പോലീസ് സീൽ ചെയ്തു. ഇവിടെ പ്രവർത്തകർ കായിക പരിശീലനവും ചർച്ചകളും നടത്തിയിരുന്നതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. പോലീസിന്റെ വിവരത്തെ തുടർന്ന് കളക്ടർ പൂട്ടാൻ നിർദേശം നൽകുകയായിരുന്നു. സംസ്ഥാനത്ത് വിവിധയിടങ്ങളിലെ പിഎഫ്ഐ ഓഫീസുകളും പൂട്ടി. എൻഐഎയുടെ സാന്നിധ്യത്തിൽ തഹസിൽദാർ, പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ.
Comments