ഭോപ്പാൽ : ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് രാജ്യത്തെത്തിച്ച ചീറ്റപ്പുലികളിൽ ഒന്ന് ഗർഭിണിയെന്ന് സംശയം. മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ എത്തിച്ച ആശ എന്ന ചീറ്റപ്പുലിയാണ് ഗർഭം ധരിച്ചത് എന്നാണ് വിവരം. ഗർഭാവസ്ഥയുടെ എല്ലാ ലക്ഷണങ്ങളും ഹോർമോൺ അടയാളും ചീറ്റയിൽ പ്രകടമാകുന്നുണ്ട്.
ഇത് സ്ഥിരീകരിച്ചാൽ, ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യയിൽ ജനിക്കാൻ പോകുന്ന ആദ്യ ചീറ്റപ്പുലിയായിരിക്കും ഇത്. ഒക്ടോബർ അവസാനത്തോടെ മാത്രമേ ഇത് സ്ഥിരീകരിക്കാനാകൂ എന്നാണ് വിവരം. അതിനാൽ ഇവയെ സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള നീക്കത്തിലാണ് ഉദ്യാനത്തിലെ ജീവനക്കാർ.
ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചാൽ ചീറ്റപ്പുലിക്ക് ദേശീയോദ്യാനത്തിൽ പ്രത്യേക കരുതലും സംരക്ഷണവുമൊരുക്കും. ചീറ്റ കൺസർവേഷൻ ഫണ്ട് (സിസിഎഫ്) എക്സിക്യൂട്ടീവ് ഡയറക്ടർ മാർക്കറാണ് ഇക്കാര്യം അറിയിച്ചത്.
ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിലാണ് എട്ട് ചീറ്റപ്പുലികളെ രാജ്യത്തെത്തിച്ചത്. അഞ്ച് പെൺ ചീറ്റകളേയും മൂന്ന് ആൺ ചീറ്റകളേയും പ്രത്യേകം വിമാനം സജ്ജീകരിച്ച് രാജ്യത്തെത്തിക്കുകയായിരുന്നു. കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായാണ് നീക്കം.
Comments