കൊല്ലം: പത്തനാപുരത്ത് സിപിഐ നേതാവിന്റെ വീട്ടിൽ നിന്നും റേഷൻ അരിയും മറ്റ് സാധനങ്ങളും പിടികൂടി. തലവൂർ സ്വദേശിയും റേഷൻകട ഉടമയുമായ സി.കെ സുരേഷ് കുമാറിന്റെ വീട്ടിൽ നിന്നുമാണ് അരി, ഗോതമ്പ് എന്നിവയും മറ്റ് സാധനങ്ങളും പിടികൂടിയത്. വസ്തുക്കൾ പിന്നീട് എഫ്‌സിഐ ഗോഡൗണിലേക്ക് മാറ്റി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആയിരുന്നു പത്തനാപുരം താലൂക്ക് സപ്ലൈ ഓഫീസ് അധികൃതർ അരിയും സാധനങ്ങളും പിടിച്ചെടുത്തത്. പിടവൂർ അരുവിത്തറയിലുള്ള താമസമില്ലാത്ത വീട്ടിൽ ആയിരുന്നു ഇയാൾ സാധനങ്ങൾ പൂഴ്‌ത്തിവെച്ചിരുന്നത്. ഏകദേശം 50 ചാക്കോളം സാധനങ്ങൾ ഇവിടെ നിന്നും അധികൃതർ പിടികൂടി. ഉയർന്ന വിലയ്‌ക്ക് മറിച്ചുവയ്‌ക്കുന്നതിന് വേണ്ടിയായിരുന്നു സുരേഷ് സാധനങ്ങൾ വീട്ടിൽ പൂഴ്‌ത്തിവെച്ചത്. എന്നാൽ ഈ വിവരം പുറത്താകുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അധികൃതർ വീട്ടിൽ എത്തി പരിശോധന നടത്തിയത്.
നേരത്തെയും സുരേഷ് കുമാർ പൂഴ്‌ത്തിവെച്ച അരി അധികൃതർ പിടിച്ചെടുത്തിരുന്നു. മറിച്ചു വിൽക്കാനായി സൂക്ഷിച്ചിരുന്ന ആറ് ചാക്ക് അരിയാണ് പിടിച്ചെടുത്തത്. ഇയാൾ വീണ്ടും കുറ്റകൃത്യം ആവർത്തിച്ചതിനെ തുടർന്ന് റേഷൻ കട അധികൃതർ അടച്ച് പൂട്ടി സീൽ ചെയ്തു. തലവൂർ പറങ്കിമാംമുകളിൽ 26-ാം നമ്പർ റേഷൻ കടയാണ് സുരേഷ് കുമാറിന്റേത്. സിപിഐയുടെ സജീവ പ്രവർത്തകനാണ് സുരേഷ്‌കുമാർ എന്നാണ് നാട്ടുകാർ പറയുന്നത്.
Comments