കൊച്ചി: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മല്ലികാർജ്ജുൻ ഖാർഗെയ്‌ക്കാണ് തന്റെ പിന്തുണയെന്ന് വി.ഡി സതീശൻ അറിയിച്ചു. ദളിത് നേതാവ് അദ്ധ്യക്ഷനായാൽ അത് കോൺഗ്രസിൽ ചരിത്രമാകും. പാർട്ടിയിൽ മത്സരം നടക്കുന്നതിനെ ചേരിതിരിവായി കാണേണ്ട. ശശി തരൂരുമായുള്ള ബന്ധത്തിന് ഉലച്ചിലുണ്ടാകില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
അതേസമയം കോൺഗ്രസ് നേതാവ് കെ.എൻ ത്രിപാഠിയുടെ നാമനിർദേശ പ്രത്രിക തള്ളിയതോടെ മത്സരം മല്ലികാർജ്ജുൻ ഖാർഗെയും ശശി തരൂരും തമ്മിലാണെന്ന് വ്യക്തമായി. ഒക്ടോബർ എട്ട് വരെ പത്രിക പിൻവലിക്കാനുള്ള സമയമുണ്ട്. 17നാണ് കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുക. ഝാർഖണ്ഡ് നേതാവായ ത്രിപാഠിയുടെ നാമനിർദേശ പത്രിക സൂക്ഷ്മ പരിശോധനയ്‌ക്ക് ശേഷമായിരുന്നു തള്ളിയത്. മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലും ഒപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളതിനാലുമാണ് പത്രിക തള്ളിയതെന്ന് കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി പറഞ്ഞു.
അതേസമയം പത്രിക സ്വീകരിക്കപ്പെട്ടതോടെ മല്ലികാർജ്ജുൻ ഖാർഗെ രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം രാജി വെക്കുകയും രാജിക്കത്ത് സോണിയക്ക് സമർപ്പിക്കുകയും ചെയ്തു. പി. ചിദംബരം, മുകുൾ വാസ്‌നിക്, ദിഗ് വിജയ് സിംഗ് എന്നീ നേതാക്കളെയാണ് ഖാർഗെയ്‌ക്ക് പകരം രാജ്യസഭാ പ്രതിപക്ഷ നേതാവായി പരിഗണിക്കുന്നതെന്നാണ് സൂചന.
Comments