ന്യൂഡൽഹി: ബാപ്പു എന്ന് ഭാരതീയർ സ്‌നേഹത്തോടെ വിളിച്ചിരുന്ന രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ 153ാം ജന്മദിനമാണ് ഇന്ന്.ഗാന്ധിജിയോടുള്ള ആദരസൂചകമായി ഐക്യരാഷ്‌ട്രസഭ ഒക്ടോബർ രണ്ട് അന്താരാഷ്‌ട്ര അഹിംസ ദിനമായി ആചരിക്കുന്നു.
അഹിംസയുടെ പാതയിലൂടെ ബ്രിട്ടീഷുകാരുടെ കിരാതഭരണത്തിൽ നിന്ന് മോചിപ്പിക്കാൻ അദ്ദേഹം സഹിച്ച ത്യാഗത്തെ ഓർത്തെടുക്കുന്ന ദിനമാണ് ഇന്ന്. ദശലക്ഷക്കണക്കിന് ആളുകളെ അംഹിസയുടെ പാതയിലൂടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പേരാടാൻ അദ്ദേഹം പ്രേരിപ്പിക്കുകയും നയിക്കുകയും ചെയ്തു.
രാജ്യത്തിന്റെ സ്വാതന്ത്ര്യസമരപോരാട്ടത്തിൽ ജനമനസുകളിൽ ഒന്നാം സ്ഥാനമാണ് ഗാന്ധിജിക്കുള്ളത്. പട്ടിണിപ്പാവങ്ങൾക്ക് പോലും ഇത് തന്റെ നാടാണ് എന്ന ബോധം ജനിപ്പിച്ചയാളാണ് അദ്ദേഹം.കഠിനമായ പ്രതിസന്ധിഘട്ടങ്ങളിലും സത്യം, അഹിംസ എന്നീ മൂല്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും ജീവിതചര്യയാക്കി മാറ്റുന്നതിനും മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ജീവിതകാലം മുഴുവൻ അദ്ദേഹം ഹൈന്ദവ തത്വശാസ്ത്രങ്ങളിൽ വിശ്വസിച്ചു.
ലളിത ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവർത്തകർക്കു മാതൃകയായി. സ്വയം നൂൽനൂറ്റുണ്ടാക്കിയ വസ്ത്രം ധരിച്ചു; സസ്യാഹാരം മാത്രം ഭക്ഷിച്ചു. ഉപവാസം അഥവാ നിരാഹാരം ആത്മശുദ്ധീകരണത്തിനും പ്രതിഷേധത്തിനുമുള്ള ഉപാധിയാക്കി.എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന അദ്ദേഹത്തിന്റെ സന്ദേശം ഇന്നും ലോകത്തിന്റെ നാനാതുറകളിൽ അലയടിക്കുകയാണ്.
Comments