ന്യൂഡൽഹി: കാണാതാകുന്ന കുട്ടികളെ കണ്ടുപിടിക്കാൻ എല്ലാ പോലീസ് സ്റ്റേഷനുകളിലും പാരാലീഗൽ വളണ്ടിയർമാരെ നിയമിക്കാൻ സുപ്രീംകോടതി നിർദ്ദേശം.ബച്പൻ ബച്ചാവോ അന്തോളൻ എന്ന സംഘടന നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്.
തങ്ങളുടെ സ്റ്റേഷൻ പരിധി നിരീക്ഷിച്ചു ഓരോ മൂന്നുമാസം കൂടുമ്പോഴും റിപ്പോർട്ട് നൽകണം. വളണ്ടിയേഴ്സിനുള്ള വേതനം സംസ്ഥാന സർക്കാർ നൽകണമെന്നാണ് നിർദ്ദേശം.2017 നു ശേഷം കുട്ടികളെ കാണാതാകലും തട്ടിക്കൊണ്ടുപോകലും വൻതോതിൽ വർദ്ധിക്കുകയാണെന്ന് പോലീസ് കണക്കുകൾ വ്യക്തമാക്കുന്നതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി.കാണാതാകുന്ന കുട്ടികളെ കുറിച്ചുള്ള വിവരങ്ങൾ ഫയൽ ചെയ്യാത്ത സംസ്ഥാനങ്ങളെ സുപ്രീംകോടതി വിമർശിച്ചു.
കാണാതാകുന്ന കുട്ടികളെപ്പറ്റി അന്വേഷിക്കാൻ പ്രത്യേക മോണിട്ടറിങ് സെൽ രൂപീകരിച്ചിട്ടുണ്ടെന്നും ഓരോ പോലീസ് സ്റ്റേഷനിലും കുട്ടികളെ സംബന്ധിച്ചുള്ള അന്വേഷണത്തിന് സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ നിയമിച്ചിട്ടുണ്ടെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു.2016 മെയ് മുതൽ 2019 വരെ കേരളത്തിൽ തട്ടിക്കൊണ്ടുപോയ കുട്ടികളുടെ എണ്ണം 578 ആണ്. സംസ്ഥാനത്ത് ഓരോ ദിവസവും മൂന്നു കുട്ടികളെ വീതം കാണാതാകുന്നുണ്ട്.
Comments