നാഗ്പൂർ: പാർട്ടി അദ്ധ്യക്ഷനെ തീരുമാനിക്കാൻ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിലെ ചർച്ചകൾക്ക് ചൂടും വാശിയുമേറുകയാണ്. ഇതിനിടെ കോൺഗ്രസ് പ്രവർത്തകർ എന്തുകൊണ്ട് തനിക്ക് വോട്ടുചെയ്യണമെന്ന് വ്യക്തമാക്കുകയാണ് തിരുവനന്തപുരം എംപി ശശി തരൂർ. മല്ലികാർജ്ജുൻ ഖാർഗെയെപ്പോലുള്ള നേതാക്കൾക്ക് പാർട്ടിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയില്ലെന്നും അദ്ദേഹം അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയാൽ നിലവിലുള്ള സംവിധാനം തുടരുമെന്നും തരൂർ വീണ്ടുമാവർത്തിച്ചു.
തിരഞ്ഞെടുക്കപ്പെട്ടാൽ പാർട്ടി പ്രവർത്തകരുടെ പ്രതീക്ഷയ്‌ക്കനുസൃതമായി മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ശശി തരൂർ ആണയിട്ട് പറയുന്നു. കൂടാതെ ഈ പോരാട്ടം ഒരു യുദ്ധമല്ലെന്നും ഖാർഗെയും താനും ശത്രുക്കളല്ലെന്നും തന്റെ പ്രസ്താവനകൾക്കൊപ്പം തരൂർ കൂട്ടിച്ചേർക്കുന്നുണ്ട്.
”ഞങ്ങൾ ശത്രുക്കളല്ല, ഇതൊരു യുദ്ധവുമല്ല. ഞങ്ങളുടെ പാർട്ടിയുടെ ഭാവിയിലേക്കുള്ള വോട്ടെടുപ്പാണിത്. കോൺഗ്രസ് പാർട്ടിയുടെ മൂന്ന് പ്രമുഖ നേതാക്കളിൽ ഒരാളാണ് ഖാർഗെ ജി. അദ്ദേഹത്തെപ്പോലുള്ള നേതാക്കൾക്ക് മാറ്റം കൊണ്ടുവരാൻ കഴിയില്ല. നിലവിലുള്ള സംവിധാനം തുടരുകയാണ് ചെയ്യുക. പാർട്ടി പ്രവർത്തകരുടെ പ്രതീക്ഷയ്‌ക്കനുസൃതമായി മാറ്റം കൊണ്ടുവരാൻ എനിക്ക് കഴിയും”, ശശി തരൂർ നാഗ്പൂരിൽ പറഞ്ഞു.
അതേസമയം ആരെയും എതിർക്കാനല്ല, പാർട്ടിയെ ശക്തിപ്പെടുത്താനാണ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതെന്ന് മല്ലികാർജ്ജുൻ ഖാർഗെ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യവുമായി മുതിർന്നവരും യുവാക്കളുമായ എല്ലാ നേതാക്കളും ഒരുപോലെ സമീപിച്ചിരുന്നു. തുടർന്നാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഝാർഖണ്ഡ് മുൻ മന്ത്രി കെ.എൻ ത്രിപാഠിയുടെ നാമനിർദേശ പത്രിക ശനിയാഴ്ച തള്ളിയിരുന്നു. തുടർന്നാണ് മത്സരം തരൂരും ഖാർഗെയും തമ്മിൽ നേർക്കുനേരായി മാറിയത്.
Comments