ഗുവാഹട്ടി: ഡേവിഡ് മില്ലറിന്റെ സെഞ്ചുറിയും ക്വിന്റൺ ഡീകോക്കിന്റെ അർദ്ധസെഞ്ചുറിയും ദക്ഷിണാഫ്രിക്കയെ രക്ഷിച്ചില്ല. ട്വന്റി -20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ 16 റൺസിന് ഇന്ത്യ വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 237 റൺസ് നേടിയിരുന്നു. അപ്പോൾ തന്നെ ദക്ഷിണാഫ്രിക്കയുടെ പരാജയം ഏറെക്കുറെ മണത്തിരുന്നു. എന്നാൽ മില്ലറിന്റെയും ഡീക്കോക്കിന്റെയും മികച്ച പ്രകടനം അവർക്ക് വീണ്ടും പ്രതീക്ഷ നൽകിയിരുന്നു.
20 ഓവറുകൾ പൂർത്തിയാകുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 221 റൺസിന് ദക്ഷിണാഫ്രിക്കയുടെ പോരാട്ടം അവസാനിച്ചു. ഇതോടെ രണ്ട് മത്സരങ്ങളും വിജയിച്ച് പരമ്പരയും ഇന്ത്യ സ്വന്തമാക്കി. പരമ്പരയിൽ ഇനി ഒരു മത്സരം കൂടിയാണ് അവശേഷിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിന് ഇന്ത്യ വിജയിച്ചിരുന്നു.
കെ.എൽ രാഹുലിന്റെയും സൂര്യകുമാർ യാദവിന്റെയും അർദ്ധസെഞ്ചുറികളും വിരാട് കൊഹ്ലിയുടെയും രോഹിത് ശർമ്മയുടെയും അർദ്ധസെഞ്ചുറിക്ക് അടുത്ത പ്രകടനവുമാണ് ഇന്ത്യയ്‌ക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്.
വിരാട് കൊഹ്ലി പുറത്താകാതെ 49 റൺസെടുത്തു. രോഹിത് 43 റൺസും നേടി. 57 റൺസാണ് കെഎൽ രാഹുൽ നേടിയത്. സൂര്യകുമാർ യാദവ് 61 റൺസും ദിനേശ് കാർത്തിക് പുറത്താകാതെ 17 റൺസും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റുകൾ ഇന്ത്യ ആദ്യം തന്നെ പിഴുതു. തുടർന്നാണ് ഡീകോക്കും മില്ലറും രക്ഷാപ്രവർത്തനം നടത്തിയത്. കേവലം 47 പന്തിൽ നിന്നാണ് മില്ലർ 106 റൺസെടുത്തത്. ഏഴ് സിക്‌സുകളും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. 48 പന്തിൽ നിന്നാണ് ഡീകോക്ക് 69 റൺസ് എടുത്തത്.
ഇന്ത്യയ്‌ക്ക് വേണ്ടി അർഷ്ദീപ് സിംഗ് രണ്ട് വിക്കറ്റുകളും അക്‌സർ പട്ടേൽ ഒരു വിക്കറ്റും വീഴ്‌ത്തി
Comments