എറണാകുളം:ലെെഫ് മിഷൻ കരാർ ക്രമക്കേടിൽ അന്വേഷണം ഊർജ്ജിതമാക്കി സി ബി ഐ. കേസിൽ സ്വപ്ന സുരേഷിനെ ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യും. ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും അസൗകര്യം അറിയിച്ചതിനാൽ സ്വപ്‌നയുടെ ചോദ്യം ചെയ്യൽ നാളത്തേക്ക് മാറ്റുകയായിരുന്നു. എം ശിവശങ്കറിനെതിരായ തെളിവുകളിൽ വ്യക്തത വരുത്താനാണ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്.
സ്വർണക്കടത്ത് കേസിന് അനുബന്ധമായ ഡോളർ കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം നൽകിയതിന് പിന്നാലെയാണ് ലൈഫ് മിഷൻ കേസിലെ സി ബി ഐ അന്വേഷണവും ഊർജ്ജിതമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10ന് സി ബി ഐ കൊച്ചി ഓഫീസിൽ ഹാജരാകാനാണ് സ്വപ്ന സുരേഷിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.ലെെഫ് മിഷൻ ഭവന നിർമ്മാണ കരാർ ലഭിക്കാൻ നാലരക്കോടിയോളം രൂപയുടെ കമ്മീഷൻ ഇടപാട് നടന്നുവെന്ന് സ്വർണക്കടത്ത് കേസ് പ്രതികൾ വെളിപ്പെടുത്തിയിരുന്നു.
നിർമ്മാണ കരാർ ലഭിച്ചതിൽ കമ്മീഷൻ നൽകേണ്ടി വന്നുവെന്ന് യൂണിടാക് എം ഡി സന്തോഷ് ഈപ്പന്റെ മൊഴിയിലുമുണ്ട്. കൈക്കൂലി പണം നൽകിയ ശേഷമാണ് തനിക്ക് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ നേരിൽ കാണാൻ അനുമതി ലഭിച്ചതെന്നും, ലൈഫ് സി ഇ ഒ – യു വി ജോസിനെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും സന്തോഷ് ഈപ്പൻ അന്വേഷണ ഏജസികൾക്ക് മൊഴി നൽകിയിരുന്നു. ശിവശങ്കറിനെതിരായ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്താനാണ് സ്വപ്നയെ ചോദ്യം ചെയ്യുന്നത്. അടുത്ത ഘട്ടത്തിൽ എം ശിവശങ്കർ അടക്കമുള്ളവരെയും ചോദ്യം ചെയ്യും.
സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതി സന്ദീപിനെയും സി ബി ഐ ചോദ്യം ചെയ്തിരുന്നു. വടക്കാഞ്ചേരി ലെെഫ് മിഷൻ പദ്ധതിയിലെ കമ്മീഷൻ ഇടപാട്, ഉദ്യോഗസ്ഥ- രാഷ്‌ട്രീയ-ഭരണ തല അഴിമതി, വിദേശനാണ്യ വിനിമയ ലംഘനം എന്നിവയിലാണ് സി ബി ഐ അന്വേഷണം. പതിനെട്ടര കോടി രൂപയുടെ ഭവന നിർമ്മാണ പദ്ധതിയിൽ നാലരക്കോടിയും കമ്മീഷൻ ഇനത്തിലാണ് വിനിയോഗിച്ചത്. യു എ ഇ കോൺസുലേറ്റിലെ അക്കൗണ്ട്‌സ് ഓഫീസറായ ഈജിപ്ഷ്യൻ പൗരൻ ഖാലിദ് വഴിയായിരുന്നു ഇടപാടുകൾ. 2019 ജൂലൈയിലാണ് ഭവന നിർമ്മാണ കരാർ ഒപ്പുവച്ചത്.
Comments