ഇസ്ലാമാബാദ്: പാകിസ്താനിൽ രൂക്ഷമായി പെയ്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തി 1,700 പേർ മരണപ്പെടുകയും 12,800 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കിലാണ് വിവരം. ജൂൺ പകുതി മുതൽ പാകിസ്താനിൽ തുടർച്ചയായി പെയ്ത മഴയിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചത്.
അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ രാജ്യത്തുടനീളം വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. പാകിസ്താനിലെ ആറ് പ്രവിശ്യകളിൽ അഞ്ചിലുമായുള്ള 81 ജില്ലകളെയാണ് സർക്കാർ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചത്. സെപ്തംബർ പകുതിവരെ ആയപ്പോൾ 33 ദശലക്ഷം ആളുകളെ പ്രളയം ബാധിച്ചു. കുറഞ്ഞത് 1,481 പേർ മരിക്കുകയും 12,720 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏകദേശം 7.6 ദശലക്ഷം ആളുകൾ താൽക്കാലികമായി പാലായനം ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
വെള്ളപ്പൊക്കത്തിൽ 1.8 ദശലക്ഷം വീടുകൾ തകർന്നു. 1.5 ദശലക്ഷം വീടുകൾ തകർന്ന സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും അധികം നാശമുണ്ടായത്. പുനരധിവാസത്തിനായി 600 മില്യൺ യു എസ് ഡോളർ അധികമായി വേണമെന്ന് ഐക്യരാഷ്‌ട്ര സഭയോട് അഭ്യർത്ഥിക്കാനൊരുങ്ങുകയാണ് രാജ്യം. ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ആക്ടിംഗ് സെക്രട്ടറി ഇ ഡി ഹുമൈർ കരീമിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു.
ദുരിതാശ്വാസ സഹായമായി ഐക്യരാഷ്‌ട്ര സഭ മുൻപ് 160 ദശലക്ഷം യു എസ് ഡോളർ ഗ്രാന്റായി നൽകിയിരുന്നു. എന്നാൽ ഇത് മതിയാകില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് കൂടുതൽ ഗ്രാന്റ് അനുവദിച്ച് നൽകണമെന്ന് അഭ്യർത്ഥിക്കുന്നത്. വെള്ളപ്പൊക്കത്തെ തുടർന്ന് രാജ്യത്തെ വിവിധ ഇടങ്ങളിലായി കുടിവെള്ള സൗകര്യം തടസ്സപ്പെടുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്തു. 3.5 ദശലക്ഷം ഏക്കർ കൃഷി വിളകൾ നശിക്കുകയും 9,36,000ലധികം കന്നുകാലികൾ മരിച്ചതായും കണക്കുകളിൽ പറയുന്നു.
Comments