ലഖ്നൗ: ഉത്തർ പ്രദേശിലെ ബദോഹിയിലെ ദുർഗാ പൂജ പന്തലിൽ ഉണ്ടായ തീപിടുത്തത്തിൽ 5പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ കുട്ടികളാണ്. പത്തും പന്ത്രണ്ടും വയസ്സുള്ള ആൺകുട്ടികളും 45 വയസ്സുകാരിയും ദുരന്തത്തിൽ മരിച്ചവരിൽ ഉൾപ്പെടുന്നു.
തീപിടുത്തത്തിൽ 64 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ 42 പേരെ ബനാറസ് ഹിന്ദു സർവ്വകലാശാല ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 9.30നായിരുന്നു ദുരന്തം. സംഭവത്തിൽ അട്ടിമറി സാദ്ധ്യതയെക്കുറിച്ച് സംശയങ്ങൾ നിലനിൽക്കുന്നതിനാൽ, അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി പോലീസ് അറിയിച്ചു.
ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. ഇതിലേക്ക് വഴിവെച്ച സാഹചര്യങ്ങളാകും അന്വേഷണ സംഘം ആദ്യം പരിശോധിക്കുകയെന്ന് ബദോഹി എസ് പി അനിൽ കുമാർ പറഞ്ഞു. സംഭവത്തിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടു.
Comments