ദിസ്പൂർ : നവരാത്രിയുടെ ഭാഗമായി സംഘടിപ്പിച്ച ദുർഗാ പൂജയിൽ ഒരുമിച്ച് പങ്കാളികളായി അസാമിലെ ഹിന്ദുക്കളും മുസ്ലീങ്ങളും. ഇതിന്റെ ഭാഗമായി പ്രദേശത്തെ മുസ്ലീം പള്ളിക്ക് സമീപം ഇരു വിഭാഗങ്ങളും ചേർന്നാണ് പൂജയ്ക്കായുള്ള പന്തൽ ഒരുക്കിയത്. നബാജുവക് ദുർഗാ ഉത്സവ് സമിതി എന്ന പ്രാദേശിക ക്ലബ്ബാണ് പൂജ സംഘടിപ്പിച്ചത്.
ദുർഗാപൂജ ആഘോഷം മുസ്ലീം സമൂഹത്തിന്റെ സഹകരണത്തോടെ സൗഹാർദ്ദപരമായാണ് നടക്കുന്നത്. പള്ളികളിലെ നമസ്കാര സമയങ്ങളിൽ പൂജാ പന്തലിലെ ഉച്ചഭാഷിണി ഓഫാക്കി ഇരുകൂട്ടർക്കും ബുന്ധിമുട്ടുകൾ ഇല്ലാതെയാണ് ആഘോഷം നടത്തുന്നത്.
മുസ്ലീം സമൂഹത്തിൽ നിന്ന് തങ്ങൾക്ക് വലിയ പിന്തുണയുണ്ട്. അവർ ദുർഗാ വിഗ്രഹങ്ങൾ വഹിക്കുന്നതിൽ മതം നോക്കാതെ പങ്കെടുക്കുന്നുണ്ടെന്ന് പൂജയുടെ സംഘാടകരിലൊരാളായ സഞ്ജയ് പരീഖ് പറഞ്ഞു. ഇതിന് പുറമെ ദുർഗാപൂജയുടെ രജത-സുവർണ്ണ ജൂബിലികൾ മുസ്ലീം സമുദായവും ആഘോഷിച്ചിരുന്നു. വരും വർഷങ്ങളിലെ ആഘോഷങ്ങൾ ഇതിലും വിപുലമായി ആഘോഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യം ഒരു പ്രാദേശിക പാർക്കിൽ പൂജ നടത്തുന്നതിന് സ്ഥലം കണ്ടെത്താൻ സംഘാടകർ ശ്രമിച്ചിരുന്നു. എന്നാൽ അതിന് സാധിച്ചില്ല. ശേഷം സംഘാടകർ പൂജ പള്ളിക്ക് സമീപം മാറ്റി. ഈ തീരുമാനം സാമുദായിക സൗഹാർദ്ദത്തിന് പ്രതിസന്ധി ആകുമോ എന്ന് ജില്ലാ ഭരണകൂടം ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ മതസൗഹാർദ്ദ പരമായി വളരെ നല്ല രീതിയിലാണ് ആഘോഷങ്ങൾ നടക്കുന്നതെന്ന് മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് ഫരീദുൽ ഇസ്ലാം പറഞ്ഞു.
Comments