സ്റ്റോക്കോം : ഈ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. ഹോമോസാപിയൻസിന്റെ ജനിതക പ്രത്യേകത കണ്ടെത്തിയ സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞൻ സ്വാന്റെ പേബു പുരസ്കാരത്തിന് അർഹനായി. ജനിതക ഗവേഷണങ്ങളെ മുൻനിർത്തിയായിരുന്നു പുരസ്കാരം നൽകിയത്. നൊബേൽ കമ്മിറ്റി സെക്രട്ടറി തോമസ് പെർൽമാനാണ് ജേതാവിനെ പ്രഖ്യാപിച്ചത്.കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചായിരുന്നു പ്രഖ്യാപനം .
ഇപ്പോഴത്തെ മനുഷ്യ വിഭാഗമായ ഹോമോസാപിയൻസ് ഹൊമിനിൻസിൽ നിന്ന് എങ്ങനെയാണ് വ്യത്യസ്തരാകുന്നതെന്നു അദ്ദേഹം കണ്ടെത്തിയിരുന്നു. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് പേബുവിന് പുരസ്കാരം ലഭിച്ചത്. മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എവല്യൂഷണറി ആന്ത്രോപോളജിയുടെ ഡയറക്ടറാണ് സ്വാന്റേ പേബൂവിൻ. ഡിസംബർ 10 ന് പുരസ്കാരം സമ്മാനിക്കും. 10 മില്യൺ സ്വീഡിഷ് ക്രൗണാണ് സമ്മാനത്തുക.
അമേരിക്കൻ ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയസ്, ആർഡെം പറ്റാപുട്യൻ എന്നിവർക്കായിരുന്നു കഴിഞ്ഞ വർഷത്തെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം ലഭിച്ചത്. താപനില, സ്പർശനം എന്നിവ മനസിലാക്കാൻ തലച്ചോറിനെ സഹായിക്കുന്ന ഗ്രാഹികളെ കണ്ടെത്തിയതാണ് ഇവരെ നൊബേൽ പുരസ്കാരത്തിന് അർഹനാക്കിയത്. വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, സാഹിത്യം, സമാധാനം എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയവർക്കുള്ള നൊബേൽ പുരസ്കാരങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.
Comments