ശ്രീനഗർ : ജമ്മു കശ്മീരിൽ ജയിൽ ഡിജിപി ഹേമന്ത് കുമാർ ലോഹിയയെ കൊലപ്പെടുത്തിയത് ജോലിക്കാരനായ യുവാവ് എന്ന് കണ്ടെത്തൽ. വീട്ടിൽ ജോലിക്ക് നിന്ന യാസിർ അഹമ്മദാണ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടന്നത് എന്നും പോലീസ് കണ്ടെത്തി.
രാംബൻ സ്വദേശിയായ യാസിർ ആറ് മാസം മുൻപാണ് ലോഹിയയുടെ വീട്ടിൽ ജോലിക്ക് കയറിയത്. തികച്ചും അക്രമകാരിയായിരുന്ന യാസിർ വിഷാദ രോഗത്തിന് അടിമയായിരുന്നു എന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി ലോഹിയയുടെ മുറിയിലേക്ക് കയറിച്ചെന്ന യാസിർ മുറി അകത്ത് നിന്ന് പൂട്ടിയ ശേഷം മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു. ഇയാൾക്ക് മാനസിക പ്രശ്‌നങ്ങളുളളതായി കണ്ടെത്തിയിട്ടുണ്ട്.
കൊലയ്‌ക്ക് ശേഷം പ്രതി ഓടിപ്പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാനാകും. ഇതിൽ ഭീകരസംഘടനകൾക്ക് ബന്ധമില്ലെന്നാണ് എഡിജിപി ദിൽബാഗ് സിംഗ് പറഞ്ഞത്.
എന്നാൽ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ലഷ്‌കർ ഇ ത്വായ്ബ രംഗത്തെത്തിയിട്ടുണ്ട്. സംഘടനയുടെ ഇന്ത്യൻ ഘടകമായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫോഴ്സ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് പ്രസ്താവന പുറത്തിറക്കി.
ജമ്മുവിലെ ഉദയ്വാലയിൽ തങ്ങളുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രത്യേക സ്‌ക്വാഡ് നടത്തിയ ഓപ്പറേഷൻ വിജയിച്ചു എന്നാണ് പറയുന്നത്. ജയിൽ ഡിപ്പാർട്ട്‌മെന്റ് ഡിജിപി എച്ച്.കെ ലോഹിയയെ കൊലപ്പെടുത്തി. ഞങ്ങളുടെ ഹൈ- വാല്യൂ ടാർഗെറ്റ് ആയിരുന്നു അത്. ഇത്തരം ഓപ്പറേഷനുകളുടെ ഒരു തുടക്കം മാത്രമാണിതെന്നും ഹിന്ദുക്കൾക്ക് ഇതൊരു മുന്നറിയിപ്പാണെന്നും ഭീകരർ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Comments