തിരുവനന്തപുരം: അദ്ധ്യക്ഷ തിരഞ്ഞെടുപ്പിനെ ചൊല്ലി കോൺഗ്രസിൽ പോര് മുറുകുന്നതിനിടെ കെ.പി.സി.സി ആസ്ഥാനം സന്ദർശിച്ച് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ. കോൺഗ്രസ് പ്രവർത്തകർ തരൂരിന് സ്വീകരണം നൽകിയെങ്കിലും മുതിർന്ന നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധേയമായി. കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. തരൂർ എത്തുന്നുണ്ടെന്ന് അറിഞ്ഞിട്ടും മുതിർന്ന നേതാക്കൾ സ്ഥലത്ത് എത്താതിരുന്നത് തരൂരിന്റെ സ്ഥാനാർത്ഥിത്വത്തിൽ കേരളത്തിലെ നേതാക്കൾക്കുള്ള ഇഷ്ടക്കേടാണ് വെളിപ്പെടുത്തുന്നത്. തന്നെ കാണാൻ എത്താത്ത മുതിർന്ന നേതാക്കളെ പരോക്ഷമായി തന്നെ ശശി തരൂർ വിമർശിച്ചു.
സ്വീകരിക്കാൻ നേതാക്കളാരും ഇവിടെ ഉണ്ടാകില്ല, പക്ഷെ സാധാരണ പ്രവർത്തകർ ഉണ്ട്. അവരാണ് പാർട്ടിയുടെ ശക്തിയെന്നാണ് ശശി തരൂരിന്റെ പ്രതികരണം. മാറ്റം വേണം എന്നാണ് രാജ്യത്ത് നിന്നും തനിക്ക് ലഭിക്കുന്ന പ്രതികരണം. മുതിർന്ന നേതാക്കൾ ഇവിടെ പക്ഷം പിടിക്കുകയാണ് ചെയ്യുന്നതെന്ന് തരൂർ ചൂണ്ടിക്കാണിച്ചു. എന്നാൽ നേതാക്കൾ പറയുന്നത് സാധാരണ പ്രവർത്തകർ ആരും കേൾക്കില്ല എന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിൽ എല്ലാവരുടെയും വോട്ടിന് ഒരേ വിലതന്നെയാണ് ഉള്ളത്. മുതിർന്ന നേതാക്കളുടെ വോട്ടിന്‍റെ വില തന്നെയാണ് പ്രവർത്തകരുടെ വോട്ടിനും ഉണ്ടാകുക. ഔദ്യോഗിക സ്ഥാനാർഥി ഇല്ലെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയതാണ്. എന്നിട്ടും മുതിർന്ന നേതാക്കൾ ഇങ്ങനെ കാണിക്കുന്നത് ശരിയല്ലെന്നും തരൂർ ചൂണ്ടികാട്ടി. അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നും തരൂർ കൂട്ടിച്ചേർത്തു.
Comments