ലക്നൗ: പൊതുഗതാഗതത്തിനായി ട്രാക്ടർ ട്രോളികൾ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ നീക്കത്തിനെതിരെ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്. സംസ്ഥാനത്ത് ട്രാക്ടർ ട്രോളികൾ ധാരളമായി അപകടത്തിൽപ്പെടുന്നത് കണക്കിലെടുത്താണ് സർക്കാരിന്റെ തീരുമാനം. നിരവധി ആൾക്കാരാണ് ട്രാക്ടർ ട്രോളികളിൽ യാത്ര ചെയ്യുന്നത്. ഇതുമൂലം അപകടങ്ങളിൽ പൊലിയുന്ന ജീവനകളുടെ എണ്ണം മിക്കപ്പോഴും രണ്ടക്കം കടക്കുന്നു. എന്നാൽ സർക്കാരിന്റെ പുതിയ തീരുമാനം ട്രാക്ടറിൽ കർഷകർ യാത്ര ചെയ്യുന്നത് തടയാനാണെന്നാണ് ടികായത്തിന്റെ വാദം.
‘അപകടങ്ങൾക്ക് ശേഷം ട്രെയിനുകളും മറ്റ് ഗതാഗത മാർഗ്ഗങ്ങളും നിരോധിച്ചിരുന്നോ? കർഷക പ്രക്ഷോഭങ്ങളിൽ ട്രാക്ടറുകൾ ഉപയോഗിക്കാതിരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് പൊതുഗതാഗതത്തിന് ട്രാക്ടർ ട്രോളി സർക്കാർ അനുവദിക്കാത്തത്. ലഖിംപൂർ ഖേരിയിൽ ടികുനിയ അക്രമത്തിന്റെ ഒന്നാം വാർഷികത്തിൽ പങ്കെടുത്ത ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായുന്നു ടികായത്. വിഷയത്തിൽ സർക്കാരിന് ഉടൻ കത്തെഴുതുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് പറഞ്ഞു.
അതേസമയം, ഒക്‌ടോബർ ഒന്നിന് കാൺപൂരിൽ ട്രാക്ടർ ട്രോളി റോഡിൽ നിന്നും നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് 26 പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങളോട് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.
Comments