ശ്രീനഗർ : രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരുടെ വിധവകളെയും മറ്റ് കുടുംബാംഗങ്ങളെയും സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീരിൽ ഡ്യൂട്ടിക്കിടെ നടന്ന ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തെയാണ് അദ്ദേഹം കണ്ടത്. ജമ്മു കശ്മീർ ലെഫ്. ഗവർണർ മനോജ് സിൻഹയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ട്വിറ്ററിലൂടെയാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് ആഭ്യന്തര മന്ത്രി ജമ്മു കശ്മീരിൽ എത്തിയത്. തുടർന്ന് വിവിധ ചടങ്ങുകളിൽ അദ്ദേഹം പങ്കെടുത്തു. വീരമൃത്യു വരിച്ച നാല് സൈനികരുടെ കുടുംബങ്ങൾക്ക് ജോലിക്കുള്ള അപ്പോയിന്റ്മെന്റ് ലെറ്റർ കൈമാറിയതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്ന ജമ്മു കശ്മീർ പോലീസിന്റെ ത്യാഗത്തെ രാജ്യം ആദരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ടോടെ ജമ്മു കശ്മീരിൽ എത്തിയ അമിത് ഷാ, ഗുജ്ജാർ ബകാർവാൾ, രജ്പുത്, പഹാരി, ജമ്മു സിഖ് എന്നീ വിഭാഗങ്ങളിലെ ആളുകളുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച രാവിലെ, കത്രയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തി. തുടർന്ന് രജൗരി ജില്ലയിൽ നടന്ന പരിപാടിയിൽ വിവിധ വികസനപദ്ധതികൾക്ക് അദ്ദേഹം തുടക്കം കുറിച്ചു.
Comments