തിരുവനന്തപുരം : നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ചെയർമാനായിരുന്ന ഒഎംഎ സലാമുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. സലാമിന് രണ്ട് പാസ്പോർട്ടുകൾ ഉണ്ടായിരുന്നതായി കണ്ടെത്തി. ഇതിൽ ഒരെണ്ണം വിജിലൻസിന് മുന്നിൽ ഹാജരാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
സർക്കാരിന്റെ അനുമതിയില്ലാതെ ഇയാൾ നിരവധി വിദേശ യാത്രകൾ നടത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥൻ വിദേശ യാത്ര നടത്തണമെങ്കിൽ സർക്കാരിന്റെ അനുമതി വാങ്ങണം. എന്നാൽ സർക്കാർ അനുമതി വാങ്ങാതെ തന്നെ സലാം വിദേശരാജ്യങ്ങൾ സന്ദർശിച്ചത് ഗുരുതര ചട്ടലംഘനമാണെന്നാണ് വിലയിരുത്തൽ. ഇത് കൂടാതെ ബാങ്ക് അക്കൗണ്ടുകളിലെ പണമിടപാടുകളുമായി ബന്ധപ്പെട്ട് പരിശോധന നടത്താൻ അന്വേഷണ ഉദ്യോഗസ്ഥരുമായി സലാം സഹകരിച്ചിട്ടില്ലെന്നാണ് വിവരം.
സർക്കാർ ഉദ്യോഗത്തിൽ നിന്നുകൊണ്ട് മതഭീകര സംഘടനയ്ക്ക് വേണ്ടി പ്രവർത്തിച്ചതിന് സലാമിനെ കെഎസ്ഇബി പിരിച്ചു വിട്ടിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെയും, ഇതേ തുടർന്നുള്ള അന്വേഷണത്തിന്റെയും പശ്ചാത്തലത്തിലാണ് നടപടി. മാസങ്ങളായി ഇയാൾ സസ്പെൻഷനിലായിരുന്നു.
അതേസമയം സസ്പെൻഷനിലായിരുന്ന സലാമിന് കെഎസ്ഇബി ശമ്പളം നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സലാമിന് 7.84 ലക്ഷം രൂപ ചട്ടങ്ങൾ മറികടന്ന് നൽകിയെന്നാണ് കണ്ടെത്തൽ.
Comments