വാഷിങ്ടൺ: ട്വിറ്ററിനെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് ടെസ്ല സിഇഒ ഇലോൺ മസ്‌ക്. ട്വിറ്റർ കമ്പനിക്ക് അയച്ച കത്തിലാണ് ഈ തീരുമാനം മസ്‌ക് അറിയിച്ചിരിക്കുന്നത്. 44 ബില്യൺ യുഎസ് ഡോളറിന് ട്വിറ്ററിനെ വാങ്ങാൻ തയ്യാറാണെന്നാണ് മസ്‌ക് അറിയിച്ചിരിക്കുന്നത്. ഓഹരി വില നിശ്ചയിച്ച് വാങ്ങാൻ തീരുമാനമായ ശേഷം കരാറിൽ നിന്ന് പിന്മാറിയെന്ന് ആരോപിച്ച് ട്വിറ്റർ മസ്‌കിനെതിരെ കോടതിയെ സമീപിച്ചിരുന്നു.
54.20 ഡോളർ (4415) നിരക്കിലാണ് ഓഹരി വാങ്ങുന്നതെന്ന് ട്വിറ്റർ വക്താവും സ്ഥിരീകരിച്ചിട്ടുണ്ട്. കരാറിൽ നിന്ന് പിന്മാറുന്നതിന് മുൻപ് ധാരണയായ അതേ വിലയാണ് ഇത്. ഈ വർഷം ജൂലൈയിലാണ് കരാറിൽ നിന്ന് താൻ പിന്മാറുകയാണെന്ന് മസ്‌ക് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ മസ്‌കുമായി നിയമപോരാട്ടത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു ട്വിറ്റർ. മസ്‌കിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ടെസ്ലയുടെ ഓഹരികൾ മൂന്ന് ശതമാനം ഇടിഞ്ഞിരുന്നു.
ട്വിറ്റർ വാങ്ങാനുള്ള മസ്‌കിന്റെ തീരുമാനത്തിന് പിന്നാലെ ട്വിറ്ററിന്റെ ഓഹരിവില കുതിച്ചുകയറി. വ്യാജ അക്കൗണ്ടുകൾ മാറ്റി സ്വതന്ത്ര മാദ്ധ്യമമായി ട്വിറ്ററിനെ മാറ്റുമെന്നാണ് മസ്‌കിന്റെ അവകാശവാദം. ട്വിറ്ററിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ കൈമാറുന്നില്ലെന്ന് ആരോപിച്ചാണ് ട്വിറ്റർ വാങ്ങാനുള്ള തീരുമാനത്തിൽ നിന്ന് മസ്‌ക് പിന്മാറിയത്.
Comments