ഇടുക്കി : ഇടുക്കി രാജമലയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയുടെ കണ്ണിന് തിമിരമുണ്ടെന്ന് കണ്ടെത്തി. കടുവയുടെ ഇടത് കണ്ണിനാണ് തിമിരം ബാധിച്ചിരിക്കുന്നത്. തിമിരം ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കില്ലെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഇതിനെ കാട്ടിലേക്ക് തുറന്നുവിടാനാകില്ല.
ദിവസങ്ങളായി ഒരു നാടിനെ മുഴുവൻ വിറപ്പിച്ച കടുവ ഇന്നലെ രാത്രിയോടെയാണ് കെണിയിൽ കുടുങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇതിന്റെ ഇടത് കണ്ണിന് തിമിരം ബാധിച്ചതായി കണ്ടെത്തിയത്. തുറന്നുവിടാൻ പറ്റുന്ന ആരോഗ്യനിലയിലല്ല കടുവ എന്നും വനംവകുപ്പ് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ കടുവയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയേക്കും. കാഴ്ചശക്തി കുറഞ്ഞതിനാൽ സ്വാഭാവിക ഇരതേടൽ സാധ്യമല്ലാത്ത സാഹചര്യത്തിലാണ് പ്രത്യേക ശുശ്രൂഷ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
കണ്ണിന് കാഴ്ച ശക്തി ഇല്ലാത്തത് കാരണമാണ് കടുവ നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ചത് എന്നാണ് പ്രാഥമിക നിഗമനം. അതിനാൽ വീണ്ടും കാട്ടിൽ തുറന്നുവിട്ടാൽ ഇത് ജനവാസകേന്ദ്രത്തിലേക്ക് തിരിച്ചെത്താനും മൃഗങ്ങളെയോ മനുഷ്യരെയോ ആക്രമിക്കാനും സാധ്യതയുണ്ട്. അതിനാൽ വയനാട്ടിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ട്.
ദിവസങ്ങളായി രാജമലയിൽ കറങ്ങിനടന്ന് ഭീതി സൃഷ്ടിക്കുകയായിരുന്നു ഈ കടുവ. ഇതിനിടെ പശുക്കളെ കൊല്ലുകയും മറ്റ് മൃഗങ്ങളെ ആക്രമിക്കുകയും ചെയ്തിരുന്നു. വനംവകുപ്പ് വെച്ച കെണിയിൽ ഇന്നലെ രാത്രിയാണ് ഇത് കുടുങ്ങിയത്.















