കാബൂൾ: അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ പള്ളിയിലുണ്ടായ ചാവേർ സ്‌ഫോടനത്തിൽ നാല് പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുരക്ഷാ പരിപാലനം, നിയമപാലനം തുടങ്ങിയ വകുപ്പുകളുടെ ഉത്തരവാദിത്തം വഹിക്കുന്ന രാജ്യത്തെ പ്രധാന സ്ഥാപനത്തിനുള്ളിലെ പള്ളിയിലാണ് ചാവേർ ആക്രമണം നടന്നത്.
ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്‌ക്ക് പ്രാർത്ഥനയ്‌ക്കായി ജീവനക്കാരും സന്ദർശകരും പളളിയിൽ ഒത്തുകൂടിയതിനിടെയാണ് സ്‌ഫോടനം. കാബൂൾ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമാണ് ആഭ്യന്തര മന്ത്രാലയം സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ അരും ഏറ്റെടുത്തിട്ടില്ല. എന്നാൽ താലിബാന്റെ പ്രധാന ശത്രുക്കളായ ഐ എസ് ഐ എൽ ഗ്രൂപ്പാകാം സംഭവത്തിന് പിന്നിലെന്ന് പ്രചാരണം നടക്കുന്നുണ്ട്.
ഐ എസ് ഐ എൽ ഗ്രൂപ്പ് താലിബാനേയും, ന്യുനപക്ഷമായ ഷിയാ വിഭാഗക്കാരെയും ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം കാബൂളിലെ സ്കൂളിൽ ഉണ്ടായ ചാവേർ ആക്രമണത്തിൽ 53 കുട്ടികൾ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഐക്യരാഷ്‌ട്ര സഭ അപലപിച്ചിരുന്നു.
Comments