ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ഐഎസ് ഭീകരർ സിംഹങ്ങളുടെയും പാമ്പുകളുടെയും മുതലകളുടെയും ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ. വടക്കൻ മൊസാംബിക്കിലാണ് വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ വലിയ ഒരു കൂട്ടം ഐഎസ് ഭീകരർ കൊല്ലപ്പെട്ടിരിക്കുന്നത്. ഐഎസിന്റെ ഉപസംഘടനയായ അൽ-ഷബാബിൽ പ്രവർത്തിച്ച് തീവ്രവാദ പ്രവർത്തനം നടത്താൻ മുന്നിട്ടിറങ്ങിയ ഭീകരരാണ് അവസാനം വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്. മൊസാംബിക്കിലെ കാബോ ഡെൽഗാഡോ പ്രവിശ്യയിലുള്ള ക്വിസംഗ ജില്ലയിലെ പൊലീസ് മേധാവിയാണ് അൽ ഷബാബ് ഭീകരർ വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നതിനെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.
ചിലർ പ്രതിരോധ സേനകളുടെ വെടിയുണ്ടകൾ തറച്ച് മരിക്കുമ്പോൾ വലിയ ഒരു സംഘം ഭീകരർ സിംഹങ്ങൾ, പാമ്പുകൾ, മുതലകൾ, കാട്ടുപോത്തുകൾ തുടങ്ങിയ വന്യമൃഗങ്ങളുടെ മുന്നിൽപ്പെട്ട് മരണപ്പെടുന്നു. ക്വിസംഗയിൽ കഴിഞ്ഞ ദിവസങ്ങളിൽ മാത്രം ഇത്തരത്തിൽ കൊല്ലപ്പെട്ടത് 16 ഭീകരരാണ്. മൊസാംബിക്കിൽ എണ്ണ സമ്പുഷ്ടമായ മേഖലയായ കാബോ ഡെൽഗാഡോയിൽ 2017 മുതൽ ഐഎസ് ആക്രമണങ്ങൾ ആരംഭിച്ചു. 2020 ആയപ്പോഴേയ്ക്കും ഭീകരാക്രമണങ്ങൾ വർദ്ധിച്ചുവെന്ന് കാബോ ഡെൽഗാഡോ എന്ന പ്രദേശത്തെപ്പറ്റി പഠനം നടത്തുന്ന വിദഗ്ദർ വ്യക്തമാക്കുന്നു.
മൊസാംബിക്കിലെ സാമൂഹിക-സാമ്പത്തിക സാചര്യങ്ങളെയും സർക്കാരുകളുടെ വംശീയവും മതപരവുമായ പാർശ്വവൽക്കരണവും മുതലെടുത്തു കൊണ്ട് വളരാനാണ് ഐഎസ് ശ്രമിക്കുന്നത്. യുവാക്കളെയും പ്രായപൂർത്തിയാകാത്ത കുട്ടികളെയും വലിയ തോതിൽ ഭീകര പ്രവർത്തനത്തിലേക്ക് ആകർഷിക്കാൻ ഐഎസിന് സാധിക്കുന്നുണ്ട്. കുട്ടികളെ ചാവേറുകളാക്കുന്നുണ്ടെന്നും, അഞ്ച് വയസ്സു മുതലുള്ള കുട്ടികൾക്ക് ആയുധ പരിശീലനം ഭീകരർ നൽകി വരുന്നുണ്ട് എന്നതിന് തെളിവുകൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും യൂനിസെഫ് വക്താവ് ജയിംസ് എൽഡർ പറഞ്ഞു.
ഭീകരരുടെ ആക്രമങ്ങൾ വർദ്ധിച്ചതോടെ 4,000-ത്തിലധികം പേർ കൊല്ലപ്പെടുകയും 950,000-ത്തിലധികം പേർ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്തിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. വലിയ ജൈവവൈവിധ്യം നിലനിൽക്കുന്ന രാജ്യം കൂടിയാണ് മൊസാംബിക്. 200-ലധികം സസ്തനികൾ, 740 തരം പക്ഷികൾ, 170 ഉരഗവർഗങ്ങൾ, 40 ഇനത്തിലധികം ഉഭയജീവികൾ എന്നിവ മൊസാംബിക്കിലുണ്ട്. സിംഹങ്ങൾ, ചീറ്റകൾ, ആനകൾ, പുലികൾ, കാണ്ടാമൃഗങ്ങൾ, കഴുതപ്പുലികൾ തുടങ്ങി ഒട്ടനേകം മൃഗങ്ങൾ ഈ രാജ്യത്തുണ്ട്. ഇവയുടെ ആക്രമണങ്ങളിൽപ്പെട്ട് നിരവധി ഭീകരർ കൊല്ലപ്പെടുന്നുണ്ട്. പ്രദേശത്ത് മൃഗ വേട്ടയും ആനക്കൊമ്പ് കടത്തും വ്യാപകമാണെന്ന് പോലീസ് വ്യക്തമാക്കുന്നു.
Comments