ഗാന്ധിനഗർ: ഗർബ പരിപാടിയിൽ പങ്കെടുത്ത ജനങ്ങൾക്ക് നേരം കല്ലേറിഞ്ഞ സംഭവത്തിന്റെ സൂത്രധാരൻ കോൺഗ്രസ് നേതാവെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി. പ്രാദേശിക കോൺഗ്രസ് നേതാവ് ആരിഫ് ഷെയ്ഖ് എന്നയാളാണ് കല്ലെറിഞ്ഞവരിൽ ഒരാളെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ഗർബ നൃത്തം കളിക്കുന്നതിനിടയിൽ ചിലർ സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തി. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ പോലീസിൽ പരാതിപ്പെട്ടതായും ദൃക്‌സാക്ഷി വ്യക്തമാക്കി. തുടർന്ന് ഇവർ വരാന്തയിൽ ഇരിക്കുകയായിരുന്ന സ്ത്രീകളെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. തുടർന്ന് ആക്രമികൾ കല്ലെറിയുകയായിരുന്നുവെന്നും ദൃക്‌സാക്ഷി വ്യക്തമാക്കി. സംഭവ സമയത്ത് കോൺഗ്രസ് നേതാവ് ആരിഫ് സ്ഥലത്തുണ്ടായിരുന്നതായും അയാൾ കല്ലെറിഞ്ഞത് ശ്രദ്ധയിൽപ്പെട്ടതായും അവർ പറഞ്ഞു.
ഖേഡയിലെ നവരാത്രി ആഘോഷങ്ങൾക്കിടയിലാണ് അക്രമം ഉണ്ടായത്. മുസ്ലീം പള്ളിയ്‌ക്ക് സമീപം നവരാത്രിയോടനുബന്ധിച്ച് നടത്തിയ പരിപാടിയോട് എതിർപ്പ് പ്രകടിപ്പിച്ച മതമൗലികവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ 14 പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് പേർ ഒളിവിലാണെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഒളിവിലായവരുടെ പട്ടികയിൽ പ്രാദേശിക കോൺഗ്രസ് നേതാവും ഉൾപ്പെടുന്നതായും പോലീസ് അറിയിച്ചു.
Comments