വാഷിംഗ്ടൺ: യുഎസ് വ്യോമാക്രമണത്തിൽ രണ്ട് ഐഎസ് ഭീകരർ കൊല്ലപ്പെട്ടു. വടക്കൻ സിറിയയിൽ വ്യാഴാഴ്ച വൈകിട്ട് 6.30 നടത്തിയ വ്യോമാക്രമണത്തിലാണ് പ്രധാന ഐഎസ് നേതാക്കളിൽ ഒരാളും സിറിയയിലെ ഐഎസിന്റെ നേതാവുമായ അബു അല, അബു മുആദ് അൽ ഖഹ്താനി എന്നിവരെ യുഎസ് സൈന്യം വധിച്ചത്. സിറിയയുടെ വടക്കുകിഴക്കൻ പ്രദേശത്തെ സർക്കാർ അധീനതയിലുള്ള ഖാമിഷ്ലി എന്ന ഗ്രാമത്തിൽ യുഎസ് ഹെലികോപ്റ്റർ നടത്തിയ പരിശോധനയിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതിന് മണിക്കൂറുകൾക്കുള്ളിലാണ് രണ്ട് ഭീകരരെ കൂടി സൈന്യം വധിച്ചത്.
ഓപ്പറേഷനിൽ യുഎസ് സേനയ്‌ക്കോ സാധാരണക്കാർക്കോ പരിക്കുകൾ പറ്റിയിട്ടില്ല. മേഖലയിൽ ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിന് ശേഷം നടത്തിയ വ്യോമാക്രമണമായതിനാൽ വലിയ നാശനഷ്ടങ്ങളോ അപകടങ്ങളോ സംഭവിച്ചിട്ടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വടക്കുകിഴക്കൻ സിറിയയിൽ യുഎസ് സൈന്യം പ്രത്യേക പരിശോധന നടത്തിയതിന് പിന്നാലെയാണ് വ്യോമാക്രമണം. ഖാമിഷ്ലി ഗ്രാമത്തിന് സമീപം നടന്ന പരിശോധനയിൽ റക്കൻ വാഹിദ് അൽ-ഷംമ്രി എന്ന ഭീകരനെയാണ് യുഎസ് സൈന്യം വധിച്ചത്.
സിറിയയിലെ ഐഎസ് ഭീകരരെ പിന്തുടർന്ന് വധിക്കുന്ന സമീപനം അമേരിക്ക തുടരുകയാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പ്രമുഖ നേതാക്കളെയടക്കം അമേരിക്കൻ സൈന്യത്തിന് വധിക്കാൻ കഴിഞ്ഞു. ഭീകരർ മറഞ്ഞിരിക്കുന്ന താവളങ്ങൾ ലക്ഷ്യമാക്കി കഴിഞ്ഞ ദിവസങ്ങളിലായി നിരവധി വ്യോമാക്രമണങ്ങൾ യുഎസ് സൈന്യം നടത്തിയിട്ടുണ്ട്. പ്രദേശത്ത് ഐഎസിന്റെ ശക്തി വർദ്ധിക്കാതിരിക്കാനുള്ള ശക്തമായ നടപടി അമേരിക്ക സ്വീകരിച്ചു വരുന്നു.
Comments