തിരുവനന്തപുരം: കാട്ടാക്കടയിൽ അച്ഛനെയും മകളെയും കെഎസ്ആർടിസി ഓഫീസിൽ വെച്ച് ആക്രമിച്ച സംഭവത്തിൽ ഒന്നാം പ്രതി അടക്കം മൂന്ന് പേരെ കണ്ടെത്താനാവാതെ പോലീസ്. അതിക്രമം നടന്ന് 17 ദിവസം പിന്നിടുമ്പോഴും മുഖ്യപ്രതികളെ പിടികൂടാൻ കഴിയാത്ത അന്വേഷണസംഘത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
2 പ്രതികളെ മാത്രമാണ് ഇത് വരെ പിടികൂടാനായത്. മറ്റ് പ്രതികൾ ഒളിവിലാണെന്നാണ് വിവരം. ഇവർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണെന്നാണ് സൂചന. കസ്റ്റഡിയിലുള്ള പ്രതികൾ ഒളിവിൽ പോയ പ്രതികളെ കുറിച്ച് സൂചന നൽകാത്തതും തലവേദനയാകുന്നുണ്ട്. മുഖ്യമന്ത്രിയ്ക്കടക്കം പരാതി നൽകിയിട്ടും അറസ്റ്റ് വൈകുന്നതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ഇന്നലെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ കിട്ടിയ പ്രതികളെ ഇന്ന് തെളിവെടുപ്പ് പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും. മർദ്ദനമേറ്റ പ്രേമനനെ കാട്ടാക്കട സ്റ്റേഷനിൽ വിളിപ്പിച്ച് തെളിവെടുപ്പ് നടത്തി.പ്രതികളുടെ യൂണിഫോം അടക്കം പ്രേമനൻ തിരിച്ചറിഞ്ഞു.
മകളോടൊപ്പം കൺസെഷൻ പുതുക്കാനായി കാട്ടാക്കട ഡിപ്പോയിലെ കൗണ്ടറിൽ എത്തിയ പ്രേമനനെയും മകൾ രേഷ്മയെയും തർക്കത്തെ തുടർന്ന് ജീവനക്കാർ കൂട്ടം ചേർന്ന് കൈയ്യേറ്റം ചെയ്യുകയും തടഞ്ഞുവെച്ച് മർദ്ദിക്കുകയുമായുരുന്നു.ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
Comments