കണ്ണൂർ : തലശ്ശേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ മഴയത്ത് നിർത്തിയ സംഭവത്തിൽ നടപടി സ്വീകരിച്ച് പോലീസ്. നടപടിയുടെ ഭാഗമായി സിഗ്മ എന്ന സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തു. ഒപ്പം തലശേരി ആർടിഒ ബസിന് പതിനായിരം രൂപ പിഴയും ചുമത്തി.
കഴിഞ്ഞ ദിവസമാണ് തലശ്ശേരി ബസ് സ്റ്റാൻഡിൽ കേസിനാസ്പദമായ സംഭവം. നിരവധി വിദ്യാർത്ഥികളാണ് രാവിലെ ഒമ്പത് മണിയോടെ ഈ സ്റ്റാൻഡിൽ ബസ് കാത്തിരുന്നത് . ഈ സമയം പ്രദേശത്ത് കനത്തമഴയാണ് ഉണ്ടായിരുന്നത്. എന്നാൽ മറ്റ് യാത്രക്കാരെല്ലാം കയറിയതിന് ശേഷം പുറപ്പെടാൻ നോക്കുമ്പോൾ മാത്രമാണ് വിദ്യാർത്ഥികളെ വാഹനത്തിൽ കയറാൻ ജീവനക്കാർ അനുവദിച്ചത്. ബസിൽ കയറുന്നതിനായി ജീവനക്കാരുടെ അനുമതി കാത്ത് മഴനനഞ്ഞ് നിൽക്കുന്ന കുട്ടികളുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
കൃഷ്ണകുമാർ എന്ന വ്യക്തിയാണ് വിദ്യാർത്ഥികളുടെ അവസ്ഥ ചിത്രീകരിച്ച് സമൂഹമാദ്ധ്യമത്തിലൂടെ പുറത്ത് വിട്ടത്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ബാലവകാശ കമ്മീഷൻ കേസെടുത്തിരുന്നു. ബസ് പുറപ്പെടുമ്പോൾ മാത്രമെ കയറാൻ അനുവദിക്കുകയുള്ളൂ. അല്ലാതെ കയറിയാൽ ജീവനക്കാർ കൺസഷൻ നൽകില്ല. പകരം മുഴുവൻ ചാർജ്ജും ഈടാക്കും. യാത്രക്കാരായി തങ്ങളെ ജീവനക്കാർ കാണാറില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.
Comments